SPORTS

വിക്കറ്റിനു നേരെ പന്തു വലിച്ചെറിഞ്ഞ് ഇന്ത്യൻ താരം, കാലുകൊണ്ട് തട്ടിമാറ്റി ബംഗ്ലദേശ് ക്യാപ്റ്റൻ; ഗ്രൗണ്ടിൽ കട്ടക്കലിപ്പ്- വിഡിയോ


ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റ് സെമി ഫൈനൽ പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ പ്രകോപനത്തിന് ശ്രമിച്ച് ഇന്ത്യൻ ബോളർ ദീപ്തി ശർമയും ബംഗ്ലദേശിന്റെ ബാറ്റർ നിഗർ സുൽത്താനയും. ബംഗ്ലദേശിന്റെ മറുപടി ബാറ്റിങ്ങിനിടെ 10–ാം ഓവറിലെ അവസാന പന്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇന്ത്യൻ സ്പിന്നറുടെ പന്തു നേരിടാൻ ശ്രമിച്ച നിഗർ സുൽത്താനയ്ക്ക് ഉദ്ദേശിച്ച പോലെ ‘കണക്ട്’ ചെയ്യാൻ സാധിച്ചിരുന്നില്ല. പിച്ചിലൂടെ നീങ്ങിയ പന്ത് ബോളര്‍ ദീപ്തി ശർമയുടെ കൈകളിലേക്കാണു ചെന്നത്. ഇന്ത്യയുയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക– പാക്കിസ്ഥാൻ മത്സരത്തിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികൾ. തുടർച്ചയായി പത്താം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിലെത്തുന്നത്. മറുപടി ബാറ്റിങ്ങിൽ 18 പന്തിൽ 22 റൺസെടുത്തു പുറത്താകാതെ നിന്ന മധ്യനിര താരം ഷൊർണ അക്തറാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ദിലാറ അക്തർ (26 പന്തിൽ 21), ശോഭന മൊസ്താരി (24 പന്തിൽ 18) എന്നിവരാണ് ബംഗ്ലദേശിന്റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യയ്ക്കായി നന്ദിനി ശർമ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ശ്രീചരണിക്കും പ്രേമ റാവത്തിനും ഓരോ വിക്കറ്റുകൾ വീതമുണ്ട്.സ്കോർ ഒൻപതിൽ നില്‍ക്കെ ഓപ്പണര്‍ സ്മൃതി മന്ഥനയെ (രണ്ട് റൺസ്) പുറത്താക്കിയ സുൽത്താന ഖാത്തുൻ ബംഗ്ലദേശിനു മികച്ച തുടക്കമാണു നൽകിയത്. എന്നാൽ ഷെഫാലിക്കൊപ്പം പ്രതിക റാവലും ചേര്‍ന്നതോടെ പവർപ്ലേയിൽ ഇന്ത്യ 45 റൺസെടുത്തു. 10–ാം ഓവറിൽ പ്രതികയെ റബേയ ഖാനും 14–ാം ഓവറിൽ ഷെഫാലിയെ സുൽത്താന ഖാത്തുനും മടക്കി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം റിച്ച ഘോഷും ചേർന്നതോടെ ഇന്ത്യ 100 കടന്നു. മറുഫ അക്തറിന്റെ 20–ാം ഓവറിൽ ദീപ്തി ശർമ സിക്സും ഫോറും അടിച്ചു തുടങ്ങിയെങ്കിലും, അവസാന പന്തുകളിൽ ഇന്ത്യയ്ക്ക് ദീപ്തിയുടേയും ഭാരതി ഫുല്‍മാലിയുടെയും വിക്കറ്റുകൾ നഷ്ടമായി.


Auto ⏭️

Back to top button