കൊല്ലം തുറമുഖത്ത് കപ്പലിൽ വാതകച്ചോർച്ച: എൻജിനിയർക്ക് പൊള്ളൽ

കൊല്ലം: കൊല്ലം തുറമുഖത്ത് കരീബിയൻ കപ്പലിൽ, അറ്റകുറ്റപ്പണിക്കിടെ കൊടും ചൂടുള്ള വാതകം ചോർന്ന് തേർഡ് എൻജിനിയർക്ക് മുഖത്തും വയറ്റിലും പൊള്ളലേറ്റു. ഉത്തർ പ്രദേശ് സ്വദേശിയായ സത്യപ്രകാശിനാണ് (40) പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1.20നായിരുന്നു അപകടം.
അറ്റകുറ്റപ്പണിക്കിടെ കപ്പലിന്റെ ഡെക്കിലെ എയർവെൻഡിൽ നിന്ന് ചൂടുള്ള വാതകം വാൽവിലൂടെ ചോർന്ന് സത്യപ്രകാശിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് കോസ്റ്റൽ പൊലീസിന്റെ യോദ്ധ ബോട്ട് സ്ഥലത്തെത്തി സത്യപ്രകാശിനെ പുറത്തെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സത്യപ്രകാശ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. ജൂൺ 23നാണ് നെവിസ് ആൻഡ് കിറ്റ്സിലുള്ള ജനറൽ കാർഗോ കപ്പലായ ഐ.ഒ.എൽ സഫയർ അറ്റകുറ്റപ്പണിക്കായി കൊല്ലം പോർട്ടിൽ അടുപ്പിച്ചത്. ആന്ധ്രയിലെ കാക്കിനട തുറമുഖത്ത് നിന്ന് നാലായിരം ടൺ അരിയുമായി ആഫ്രിക്കയിലെ ഗിനിയയിലേക്ക് പോകുന്നതിനിടെ രണ്ട് ജനറേറ്ററും തകരാറിലാകുകയായിരുന്നു.


