NEWS

‘സാധാരണ പൗരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ മുറ്റത്ത് മാത്രമാണോ പൊലീസ് കയറുന്നത്? അടുക്കളയിലും ബെഡ്റൂമിലും കയറും’

കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: മെസിയുടെ പേരിലെ സാമ്പത്തികതട്ടിപ്പ് കേസിൽ റിപ്പോർട്ടർ ചാനലിൽ നടന്ന റെയ്ഡിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ന്യൂസ് ഡെസ്‌കിലെത്തി പൊലീസ് റെയ്ഡ് നടത്തിയതിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സാധാരണ പൗരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ അയാളുടെ വീട്ടമുറ്റത്ത് മാത്രമാണോ പൊലീസ് കയറുന്നത്? സാധാരണക്കാരുടെ ഫോണൊന്നും വാങ്ങിച്ചുവയ്ക്കാറില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.

‘ഞാൻ ഇപ്പോൾ നെഞ്ചുവിരിച്ച് ചോദിക്കുന്നു, നിങ്ങളൊക്കെ ആരാണ്? നിങ്ങളും പൗരന്മാരാണ്. അത്രയേ ഉള്ളൂ. അമിത് ഷായെ പിടിച്ചിറക്കിക്കൊണ്ടുപോകുന്ന ഫോട്ടോസ് ഉണ്ട്. അത് നിങ്ങൾ കണ്ടിട്ടുണ്ടോ? അതോ ഞാൻ കാണിച്ചുതരണോ? ഇവിടെയുള്ള വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാലും ആദ്യം ഫോൺ പിടിച്ചുവാങ്ങിച്ചുവയ്ക്കും. ഇല്ലെന്ന് നിങ്ങൾ ഇപ്പോൾ പറ. അവരുടെ അടുക്കളയിലും ബെഡ്റൂമിലും കയറും.

സീലിംഗുണ്ടെങ്കിൽ കുത്തിപ്പൊളിച്ചു നോക്കും. ഇതൊന്നും ഇന്ദിരാഗാന്ധിയുടെ കാലത്ത് തുടങ്ങിയതല്ല. ഇൻകം ടാക്സ് റെയ്ഡുകളിൽ ഞാൻ എന്റെ കുട്ടിക്കാലം മുതൽ കണ്ടിട്ടുള്ളതാണ്. അതിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല. ഇനി അങ്ങോട്ടും അങ്ങനെ തന്നെയാണ് മുന്നോട്ടുപോകുക’- സുരേഷ് ഗോപി പറഞ്ഞു.

കളമശേരിയിലെ ചാനലിന്റെ ആസ്ഥാനം, ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ ഫ്ലാറ്റുകൾ, പരസ്യകമ്പനിയായ ഗോട്ട് ആഡിന്റെ ഓഫീസ്, വയനാട്ടിലെ തറവാട്ടു വീട് എന്നിവിടങ്ങളിൽ ഒരേസമയമായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടന്നത്. വിദേശ കറൻസികൾ, ഡിജിറ്റൽ രേഖകൾ, വിദേശ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ എന്നിവ കസ്റ്റഡിയിലെടുത്തതായി സൂചന.മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്.വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയാണ് കുറ്റങ്ങൾ. പ്രാഥമിക അന്വേഷണത്തെ തുടർന്ന് എസ്.ഐ.ടി അംഗമായ പി. വിക്രമന്റെ പരാതിയിലാണ് കേസ്. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിയിലെ ഓഫീസർകൂടിയായ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ബിനോയ് ചന്ദ്രന്റെ സംഘമാണ് റെയ്ഡ് നടത്തിയത്.

RELATED TOPICS: SURESH GOPI, MESSI FINANCIAL FRAUD CASE, REPORTER CHANNEL RAID, SURESH GOPI REACTION, KERALA NEWS

Read News ⏭️

Back to top button