LIFESTYLE

കൃഷിയിൽ പൊന്നുവിളയിച്ച് എഞ്ചിനീയർ; പാടത്തെത്തിയത് കോളേജിലെയും ഗവൺമെന്റ് ഐടിയെയിലെയും അദ്ധ്യാപക ജോലിയുപേക്ഷിച്ച്


bindu manoj

ഇലക്ട്രോണിക്സ് എൻജിനീയറിംഗ് രംഗത്തെ ഉന്നത ജോലികൾ ഉപേക്ഷിച്ച് കൃഷിയിൽ സ്വന്തം പാഷൻ കണ്ടെത്തി മുന്നേറുകയാണ് അടൂർ ഏറത്ത് പുതുശേരി സ്വദേശിനി ബിന്ദു മനോജ്‌. ഇലക്ട്രോണിക്സ് എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയ ബിന്ദു ഐ.എസ്.ആർ. ഒയിൽ ട്രെയിനിയായും പിന്നീട് പെരുനാട് കാർമൽ എഞ്ചിനീയറിംഗ് കോളേജ്, കുളക്കട ഗവ.ഐ.ടി.ഐ എന്നിവിടങ്ങളിൽ അദ്ധ്യാപികയായും വർഷങ്ങളോളം ജോലി ചെയ്തിരുന്നു. തുടർന്നാണ് കൃഷിയോടുള്ള തന്റെ അഭിരുചിയ്ക്ക് പിറകെ സഞ്ചരിക്കാൻ തീരുമാനിച്ചത്.

ഭർത്താവ് മനോജും കുടുംബവും ബിന്ദുവിന്റെ ഈ തീരുമാനത്തിന് പൂർണ പിന്തുണ നൽകിയതോടെ ഏറത്ത് പഞ്ചായത്തിന് ലഭിച്ചത് മികച്ച കർഷകയെയാണ്. രണ്ടേക്കറിൽ പച്ചക്കറികളും പഴവർഗങ്ങളും കൂടാതെ മൂന്ന് ഏക്കറിൽ റബറും ബിന്ദു കൃഷി ചെയ്യുന്നുണ്ട്. വാഴ, തെങ്ങ്, കമുക് ചീമപ്ലാവ്, നാരകം, ജാതിക്ക, അവക്കാഡോ, മുസമ്പി പയർ, വഴുതന, വെണ്ട, മത്തൻ, ചീര, വെള്ളരി എന്നിവയാണ് രണ്ടേക്കറിൽ കൃഷി ചെയ്യുന്നത്. ഇപ്പോൾ കുരുമുളക് കൃഷിയും ബിന്ദു ആരംഭിച്ചിട്ടുണ്ട്.

ഭർത്താവ് മനോജ്‌ പ്രവാസിയാണ്. പുതുശേരി ഭാഗം കാരംവേലിൽ വീട്ടിൽ പരേതനായ ദാമോദരന്റെയും മുൻ ഏറത്ത് ഗ്രാമപഞ്ചായത്ത്‌ അംഗമായിരുന്ന രാജമ്മയുടെയും മകളാണ് ബിന്ദു മനോജ്‌. സ്കൂൾ വിദ്യാർത്ഥിനികളായ ഭാമ, മീര എന്നിവർ മക്കളാണ്. ഏറത്ത് കൃഷി ഭവന്റെ എക്കോ ഷോപ്പായ ‘പയുവർ ബൈറ്റ്’ ഏറ്റെടുത്തു നടത്തുന്നതിലൂടെ കാർഷിക രംഗത്ത് സംരംഭകയായും ബിന്ദു ഇപ്പോൾ മാറി.

ഓരോ പ്രഭാതവും കൃഷിയിടത്തിലൂടെ

ബിന്ദുവിന്റെ ഓരോ പ്രഭാതവും ആരംഭിക്കുന്നത് കൃഷിയിടത്തിലൂടെയാണ്. വർഷങ്ങളായി ശിവൻ എന്ന ആളാണ് ബിന്ദുവിന്റെ കൃഷിയിടങ്ങളിൽ വേണ്ട പണിയെല്ലാം ചെയ്യുന്നത്. തിരക്കുകൾക്കിടയിലും സാമൂഹിക പ്രവർത്തനത്തിലും ബിന്ദു സജീവമാണ്. സമദർശനം യുവജനവേദിയുടെ പ്രസിഡന്റ് കൂടിയാണ്. മണ്ണിനെയും മനുഷ്യനെയും അറിഞ്ഞു ജീവിക്കണമെന്നാണ് ബിന്ദുവിന് പുതുതലമുറയോട് സന്ദേശം പങ്കുവയ്ക്കാനുള്ളത്.

English Summary

Bindu Manoj, an electronics engineer from Adoor, Erath, left high-profile jobs at ISRO and engineering colleges to pursue her passion for agriculture. With family support, she now cultivates vegetables, fruits, and rubber across five acres. She also manages ‘Puyar Bite,’ an eco-shop, establishing herself as a successful agricultural entrepreneur in the region.


News ⏭️

Back to top button