AUTO

ഇവികൾ കുതിക്കുന്നു, സിഎൻജി കിതയ്ക്കുന്നു; സിഎൻജി ബൈക്കുകൾക്ക് തിരിച്ചടിയായത് എന്ത്?


സിഎന്‍ജി കാറുകള്‍ ഇന്ത്യയില്‍ സൂപ്പര്‍ ഹിറ്റാണ്. എന്നാല്‍ ഇരുചക്രവാഹനങ്ങളില്‍ അത്ര ആശാവഹമായ പ്രതികരണമല്ല ഇന്ത്യയില്‍ സിഎന്‍ജി പതിപ്പുകള്‍ക്ക് ലഭിക്കുന്നത്. ലോകത്തെ ആദ്യ സിഎന്‍ജി മോട്ടോര്‍സൈക്കിളായ ബജാജ് ഫ്രീഡം 125 വാങ്ങാന്‍ തുടക്കത്തില്‍ വലിയ പ്രതികരണമുണ്ടായെങ്കിലും പിന്നീട് വാങ്ങാന്‍ ആളു കുറയുന്ന നിലയാണ്. ഇതിനു പിന്നില്‍ പ്രായോഗികവും സാമ്പത്തികവുമായ പല കാരണങ്ങളുമുണ്ട്.2024 ജൂലൈ അഞ്ചിനാണ് ലോകത്തിലെ ആദ്യ സിഎന്‍ജി മോട്ടോര്‍ സൈക്കിളായ ഫ്രീഡം 125 ബജാജ് ഓട്ടോ വിപണിയിലെത്തുന്നത്. 2025 സാമ്പത്തികവര്‍ഷം 74,730 യൂണിറ്റുകള്‍ വിറ്റ് ഫ്രീഡം 125 ബജാജ് തരംഗമാവുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം വര്‍ഷത്തില്‍ ഫ്രീഡം 125ന്റെ വില്‍പനയില്‍ 76 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. വില്‍പന വെറും 17,959 യൂണിറ്റുകളിലേക്ക് ചുരുങ്ങി. ഇക്കഴിഞ്ഞ ഏപ്രിലില്‍ 644 യൂണിറ്റുകളും മെയില്‍ 550 യൂണിറ്റുകളും മാത്രമാണ് വില്‍ക്കാനായത്.കാറുകളിലെ ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ വഴി ടാറ്റയും ഹ്യുണ്ടേയുമെല്ലാം അവരുടെ മോഡലുകളില്‍ ബൂട്ട് സ്‌പേസ് നഷ്ടപെടാതെ തന്നെ സിഎന്‍ജി ടാങ്കുകള്‍ക്കുള്ള സ്ഥലമൊരുക്കി. വാഹനത്തിന്റെ അടിഭാഗത്ത് വലിയ ടാങ്ക് നല്‍കിയാണ് മാരുതി സുസുക്കി അവരുടെ സിഎന്‍ജി മോഡലുകളില്‍ ഡിക്കിയിലെ സ്ഥലപരിമിതിയെന്ന പ്രശ്‌നം മറികടന്നത്. സിഎന്‍ജിയില്‍ 300 കിലോമീറ്ററിലേറെ റേഞ്ച് കാറുകള്‍ക്ക് ലഭിക്കുന്നുണ്ട്.അതേസമയം ഇരുചക്രവാഹനങ്ങളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഫ്രീഡം 125ന്റെ ഷാസിക്ക് ഉള്ളില്‍ സുരക്ഷിതമായി സിഎന്‍ജി സിലിണ്ടര്‍ ഉള്‍ക്കൊള്ളിക്കാന്‍ ബജാജിനായെങ്കിലും രണ്ടു കിലോഗ്രാം സിലിണ്ടര്‍ പെട്രോള്‍ ടാങ്കിന്റെ വലിപ്പത്തെ കാര്യമായി ബാധിച്ചു. സാധാരണ ബൈക്കുകളില്‍ 10-12 ലീറ്റര്‍ കൊള്ളുന്ന പെട്രോള്‍ ടാങ്ക് വെറും രണ്ടു ലിറ്ററിലേക്കാണ് ചുരുങ്ങിയത്.ഇതോടെ സിഎന്‍ജിയുടേയോ പെട്രോളിന്റേയോ മുഴുവന്‍ പ്രയോജനം ഉപഭോക്താവിന് ലഭിക്കാതെയായി. രണ്ടു കിലോഗ്രാം സിഎന്‍ജി കൊണ്ട് 100 കിലോമീറ്റര്‍ മാത്രമാണ് ഓടാനാവുക. ഓട്ടോറിക്ഷകളും ടാക്‌സികളും കൂടുതലായുള്ള സിഎന്‍ജി പമ്പുകളിലെ നീണ്ട ക്യൂവില്‍ ബൈക്ക് യാത്രികര്‍ക്ക് ഇടക്കിടെ പോവേണ്ടി വരുതും കാത്തു കിടക്കേണ്ടി വരുന്നതുമെല്ലാം സിഎന്‍ജി ബൈക്കിന്റെ ജനപ്രീതി കുറച്ചു.


Sports ⏭️

Back to top button