HEALTH
‘ആറുമാസമേ ജീവിക്കൂവെന്ന് ഡോക്ടർ പറഞ്ഞു, പിന്നീട് 120 കിലോ ഭാരം കുറച്ചു’

ഒരുതലമുറയുടെ രോമാഞ്ചമായ ഗായകനാണ് അദ്നാൻ സമി. പാട്ടിനൊപ്പം മനോഹരമായ തബലയും വയലിനും കീബോർഡും വായിക്കുന്ന അദ്നാന് ആരാധകരേറെയുണ്ടായി. അദ്ദേഹത്തിന്റെ ശരീരപ്രകൃതിയും ശ്രദ്ധേയമായി. മ്യൂസിക് ആൽബങ്ങളിലൂടെയാണ് ആളുകളുടെ മനസ്സിലിടം പിടിച്ചത്. പതുക്കെ ഇന്ത്യൻസിനിമാഗാനരംഗത്തേക്കും ഈ പാകിസ്താനി ഗായകൻ കടന്നുവന്നു.അനശ്വരമായ ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം പാടി. തു സിർഫ് മേരാ മെഹബൂബ്, സുൻസരാ, ഖ്വാജ മേരെ ഖ്വാജ, ദിൽ ക്യാ കരേ, ഭർ ദോ ഝോലി മേരി, ബൂം ബൂം, ചാഞ്ചാടിയാടി തുടങ്ങിയ പാട്ടുകൾ അതിനുദാഹരണമാണ്. അതിനിടയ്ക്കാണ് ഒരസുഖമുണ്ടാവുന്നതും കരിയറിൽനിന്ന് ബ്രേക്കെടുക്കുന്നതും. ലിംഫെഡീമ എന്ന അസുഖമാണ് അദ്ദേഹത്തെ ബാധിച്ചത്. ശരീരത്തിന്റെ ലിംഫാറ്റിക് സിസ്റ്റത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ, നീര് അടിഞ്ഞുകൂടുന്നതാണിത്. അമിതഭാരമാണ് അദ്ദേഹത്തിന് പ്രശ്നമായത്. 230 കിലോ ആയിരുന്നു അദ്നാന്റെ ശരീരഭാരം. 16 മാസം കൊണ്ടത് 167-ൽ എത്തിച്ചു.അസുഖമുണ്ടായ ആ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്നാൻ ഇപ്പോൾ. ഭാരം കുറച്ചില്ലെങ്കിൽ, ആറുമാസം മാത്രമേ ജീവിച്ചിരിക്കുകയുള്ളൂവെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായി അദ്ദേഹം പറയുന്നു. 230 കിലോ ഭാരമുണ്ടായിരുന്ന സമയത്ത് മിക്കവാറും സമയം കിടപ്പിലായിരുന്നു. അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടമെന്നും അദ്നാൻ വെളിപ്പെടുത്തുന്നു.സൂമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. അമിതഭാരം കാരണം വളരെ ചെറിയ ചലനങ്ങൾ പോലും അദ്ദേഹത്തിന് പ്രയാസകരമായി മാറി. അതിനാൽ ഭൂരിഭാഗം സമയവും കിടക്കയിൽ തന്നെ കഴിയേണ്ടിവന്നു. ഇതേ ജീവിതശൈലി തുടരുകയാണെങ്കിൽ ആറു മാസത്തിനുള്ളിൽ മരിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.”അത് വലിയ ഞെട്ടലുണ്ടാക്കി. ഡോക്ടർ അക്കാര്യം പറയുമ്പോൾ എന്റെ പിതാവ് എന്റെ തൊട്ടടുത്ത് ഇരിക്കുകയായിരുന്നു എന്നത് ആ സാഹചര്യം കൂടുതൽ വേദനാജനകമാക്കി. പിതാവിന്റെ മുന്നിൽ വെച്ച് ഡോക്ടർ അത് പറഞ്ഞതാണ് എന്നെ കൂടുതൽ വിഷമിപ്പിച്ചത്; കാരണം, നമ്മളെക്കാൾ തീവ്രമായ വികാരത്തോടെയാകും പ്രിയപ്പെട്ടവർ അതിനോട് പ്രതികരിക്കുക. അവർ നമ്മളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നവരാണല്ലോ”, അദ്ദേഹം പറഞ്ഞു.ഡോക്ടർ പറഞ്ഞത് അദ്നാൻ കാര്യമായെടുത്തില്ല. എന്നാൽ, പിതാവിന്റെ കാര്യം അങ്ങനെയായിരുന്നില്ല. മകനെയോർത്ത് അദ്ദേഹം ദുഃഖിക്കുകയും ചെയ്തു. തന്റെ മകൻ മരിച്ചാൽ ആ ദുഃഖം പേറേണ്ടിവരുന്ന അവസ്ഥയിലേക്ക് മാതാപിതാക്കളെ തള്ളിവിടരുതെന്ന് അപേക്ഷിച്ചുകൊണ്ട് പിതാവ് പൊട്ടിക്കരഞ്ഞു. ജീവിതരീതിയിൽ മാറ്റം വരുത്തി ആരോഗ്യം പൂർണ്ണമായും വീണ്ടെടുക്കാമെന്ന് പിതാവിന് ഉറപ്പുനൽകി.
Cinema ⏭️


