NEWS

ഓണച്ചെലവിൽ വീർപ്പ് മുട്ടി; 2200 കോടി വായ്പയെടുക്കും

തിരുവനന്തപുരം: ഓണച്ചെലവിൽ വീർപ്പ് മുട്ടിയ സംസ്ഥാന സർക്കാർ ഇന്ന് 2200 കോടി കടമെടുക്കും. ഇതോടെ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയശേഷമുള്ള കടമെടുപ്പ് 14,400 കോടിയാവും. ഓണംച്ചെലവ്
10000 കോടിയാണ് പ്രതീക്ഷിച്ചതെങ്കിലും അതിൽ നിന്നില്ല. കടമെടുപ്പ് പരിധി കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനിടയില്ല.

ട്രഷറിയിലേക്ക് വലിയ പലിശയ്ക്ക് നിക്ഷേപം സ്വീകരിക്കുന്ന പദ്ധതിയും ഓണചെലവിനായി ആരംഭിച്ചിട്ടുണ്ട്. അടുത്തമാസം 30നകം നിക്ഷേപിക്കാനാണ് പദ്ധതി. ഇത് കടമെടുപ്പായി തന്നെയാണ് കേന്ദ്രസർക്കാർ കാണുന്നത്.

അടുത്തവർഷത്തെ വായ്പാപരിധിയിൽ തുല്യമായ തുക കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.

ഒരു മാസത്തെ ക്ഷേമപെൻഷൻ മുൻകൂർ ചേർത്ത് ഓണക്കാലത്ത് രണ്ടുമാസത്തെ തുക ഒരുമിച്ച് വിതരണം ചെയ്യാനുള്ള നീക്കം സാമ്പത്തിക ഞെരുക്കം മൂലം പാളി .ഈ ജനുവരി മുതലുള്ള ക്ഷാമബത്ത കുടിശിക അടക്കം ഓണത്തിന് ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള ആലോചനയും പൊളിഞ്ഞു.

പൊതുമേഖലാ സ്ഥാപന ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും ഇന്നു മുതൽ വിതരണം ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കൂടാതെ ജീവനക്കാർക്ക് 20,000 രൂപ അഡ്വാൻസ് 20 മുതൽ നൽകിത്തുടങ്ങും.

സാമൂഹിക സുരക്ഷാ പെൻഷൻ,ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ,കെ.എസ്.ആർ.ടി.സിക്കും നഷ്ടത്തിലുള്ള മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ബോണസ്, ഉത്സവബത്ത,അടച്ചുപൂട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആശ്വാസ ധനസഹായം, കശുവണ്ടി,കയർ,കൈത്തറി തൊഴിലാളികൾക്കുള്ള ഓണം അലവൻസ്,ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവരുടെ ഉത്സവബത്ത,ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കുള്ള സൗജന്യ കിറ്റ്, ഓണം വിപണിയിടപെടലുകൾ തുടങ്ങി ആവശ്യങ്ങൾക്കാണ് ഇന്ന് കടമെടുക്കുന്നതും ട്രഷറി നിക്ഷേപം സ്വീകരിക്കുന്നതും.

#ഓണചെലവ് 17370 കോടി

(ഇനംതിരിച്ച് തുക കോടിയിൽ)

ശമ്പളം,പെൻഷൻ……………………………… 5351

ഓണം അഡ്വാൻസ്……………………………. 2300

ബോണസ്…………………………………………… 1200

മറ്റ് അലവൻസുകൾ…………………………… 2200

ക്ഷേമപെൻഷൻ………………………………….. 940

വിപണി ഇടപെടൽ…………………………… 3000

തദ്ദേശസ്ഥാപനങ്ങൾക്ക്…………………… 2379

ആകെ…………………………………………………17370

Read News ⏭️

Back to top button