‘സമ്പൂർണ’ പോർട്ടലിൽ ഇനി മുഴുവൻ സ്കൂളുകളും

കൊച്ചി: സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിഭാഗം സ്കൂളുകളിലെയും വിദ്യാർത്ഥികളുടെ വിവരങ്ങൾ ‘സമ്പൂർണ’ പോർട്ടലിൽ ഉൾപ്പെടുത്തും. മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ഏകീകൃത സംവിധാനത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
2017ലെ നിർദ്ദേശപ്രകാരം നടപടികൾ ആരംഭിച്ചിരുന്നു. ഹാജർ, പഠനനിലവാരം, പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ തുടങ്ങിയവ ഉൾപ്പെടുത്തി പോർട്ടൽ മെച്ചപ്പെടുത്തും. ഒന്നു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ‘സമ്പൂർണ പ്ലസ്’ എന്ന പേരിൽ പരിഷ്കരിച്ചിട്ടുമുണ്ട്. കൃത്യമായി രേഖപ്പെടുത്തുകയും പുതുക്കുകയും ചെയ്യേണ്ടത് സ്കൂൾ അധികൃതരുടെ ചുമതലയാണ്.
പദ്ധതി നടത്തിപ്പ് എളുപ്പമാകും
വിദ്യാർത്ഥി പ്രവേശനം, ക്ലാസ് വിവരങ്ങൾ, സ്കൂൾമാറ്റം, അടിസ്ഥാന വിവരങ്ങൾ എന്നിവ രേഖപ്പെടുത്താനും റിപ്പോർട്ടുകൾ തയ്യാറാക്കാനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
സ്കോളർഷിപ്പ് വിതരണം, വിദ്യാർത്ഥികളുടെ അടിസ്ഥാന വിവരശേഖരണം തുടങ്ങിയ ആവശ്യങ്ങൾക്കും പോർട്ടലിലെ വിവരങ്ങൾ ഉപയോഗിക്കാം. വിദ്യാഭ്യാസ മേഖലയിലെ ആസൂത്രണത്തിനും പദ്ധതികളുടെ നടത്തിപ്പിനും സഹായകമാകും. സ്കൂൾതല ഭരണനടപടികൾ ഏകോപിപ്പിക്കുന്നതിനും പോർട്ടൽ സഹായകമാണ്.
സംസ്ഥാനത്തെ സ്കൂളുകൾ
സർക്കാർ ……………………………………………. 5,811
എയ്ഡഡ്………………………………………………… 8,049
അംഗീകൃത അൺ എയ്ഡഡ് ………………..1,354
സി.ബി.എസ്.ഇ. സ്കൂളുകൾ…………………1,470+
ഐ.സി.എസ്.ഇ. സ്കൂളുകൾ…………………..168
കേന്ദ്രീയ വിദ്യാലയങ്ങൾ……………………….40
ജവഹർ നവോദയ വിദ്യാലയങ്ങൾ……… 14
വിദ്യാർത്ഥികളുടെ വിവരങ്ങൾ ‘സമ്പൂർണ’ പോർട്ടലിൽ ഉൾപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങൾക്ക് സ്കൂളുകൾക്കും പോർട്ടൽ ഉപകരിക്കും.“
-അൻവർ സാദത്ത്,
സി.ഇ.ഒ.
കൈറ്റ്




