ഓണവും കല്യാണ സീസണും എത്തി, കാറ്ററിംഗുകാർ ബുക്കിംഗ് കുറച്ചു, പിന്നിൽ ഇക്കാരണങ്ങൾ

പാലക്കാട്: ഓണത്തിന് കിച്ചടി, പച്ചടി, അവിയൽ, തോരൻ, സാമ്പാർ, രണ്ടുകൂട്ടം പായസം തുടങ്ങി വിഭവസമൃദ്ധമായ സദ്യ ഉണ്ണാൻ ശരാശരി അഞ്ചുപേർക്ക് ചെലവാകുക 2700 – 3000 രൂപ. ഇത്തവണ ഓണസദ്യയ്ക്ക് 30 ശതമാനത്തോളം വിലവർദ്ധനവുണ്ട്.
പാചകവാതക വിലയും പച്ചക്കറി വിലയും കുത്തനെ കൂടിയതാണ് കാരണം. വലിയ ഹോട്ടലുകളിൽ ഒരാൾക്ക് 1000 രൂപ മുതലാണ് സദ്യയുടെ വില. ആഗസ്റ്റ് തുടക്കം മുതൽ ഓണസദ്യ ബുക്കിംഗുകൾ ആരംഭിച്ചിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 25-30 ശതമാനം കാറ്ററിംഗ് സംഘങ്ങൾ ബുക്കിംഗ് എണ്ണം കുറച്ചു. വിലക്കയറ്റമാണ് പ്രധാന കാരണമായി പറയുന്നത്. ഹോട്ടലുകളിലും ഇതേ അവസ്ഥ തന്നെ.
പായസം മാത്രം മതി
സദ്യ വേണ്ടെന്നുവെച്ച് പായസം മാത്രം വാങ്ങുന്നവരുണ്ട്. പാലടപ്പായസം ലിറ്ററിന് ശരാശരി 250 രൂപ മുതലാണ് വില. അത്തം മുതൽ വിപണിയിൽ പായസവിൽപ്പന ആരംഭിച്ചിട്ടുണ്ട്.
കാറ്ററിംഗ് മേഖലയിലും പ്രതിസന്ധി
വിപണിയിൽ സർവ സാധനങ്ങൾക്കും വിലയേറിയതോടെ കാറ്റുപോയ അവസ്ഥയിലാണ് കാറ്ററിംഗ് സ്ഥാപനങ്ങൾ. സദ്യയ്ക്ക് ഉൾപ്പെടെ വില വർദ്ധിപ്പിച്ച് പിടിച്ചുനിൽക്കാനാണ് ശ്രമം. കുറുവ അരി ചോറിനൊപ്പം രണ്ടുകൂട്ടം പായസം ഉൾപ്പെടെ 20 മുതൽ 25 വരെ വിഭവങ്ങളാണ് സദ്യയിൽ വിളമ്പുക.
സദ്യയ്ക്ക് 230 മുതൽ 280 രൂപയാണ് ചെറുകിട കാറ്ററിംഗുകാർ ഈടാക്കുന്നത്. വിഭവങ്ങളും പായസവും കൂടുമ്പോൾ വിലയും ഉയരും. രജിസ്‌ട്രേഡ് കാറ്ററിംഗുകാർ അഞ്ച് പേർക്കുള്ള സദ്യ അടങ്ങുന്ന ബോക്സിന് 2200 – 2700 രൂപയാണ് ഈടാക്കുന്നത്. അമ്പതിനു മുകളിൽ ആളൊന്നിന് 270 – 280 രൂപയാണ്. പാചക വാതക പ്രതിസന്ധിയുണ്ടാക്കിയ വിഷു – റാംസാൻ വിപണിയിലെ നഷ്ടം ഓണത്തിന് നികത്താനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഓഫീസുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വലിയ ഓർഡറുകൾക്ക് പുറമെ വീടുകളിൽ നിന്നുള്ള ഓർഡറുമുണ്ട്. സംഘടനകളും ക്ലബ്ബുകളും ഓഫീസുകളും ഓണാഘോഷത്തിമിർപ്പിലാകുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കാറ്ററിംഗുകാർ.
English Summary
Onam Sadhya costs in Palakkad surged by approximately 30% this year, now averaging 2700-3000 rupees for a meal for five people. Primarily driven by rising LPG and vegetable prices, this hike has caused a 25-30% decline in catering bookings. Many consumers are opting for only payasam, though caterers anticipate recovering previous losses during the festival.


