NEWS

കെഎസ്‌ആർടിസിയിലെ സൗജന്യ യാത്ര; ഭരണഘടനാവിരുദ്ധമെന്നും പദ്ധതി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഹർജി

കൊച്ചി: കെഎസ്‌‌ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുള്ള സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജി. പദ്ധതി വിവേചനപരമാണെന്നാണ് ഹർജിയിൽ പറയുന്നത്. പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസ് ആണ് ഹർജി നൽകിയത്.

സാമ്പത്തിക മാനദണ്ഡങ്ങളോ താമസ യോഗ്യതകളോയില്ലാതെ കേവലം ലിംഗത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ആനുകൂല്യം നൽകുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെയും വിവേചനമില്ലായ്‌മയുടെയും ലംഘനമാണ്. സ്ത്രീകൾക്കായി പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരാൻ ഭരണഘടന സർക്കാരിന് അധികാരം നൽകുന്നുവെങ്കിലും അത് ക്യത്യമായ ലക്ഷ്യത്തോടെയും പിന്നാക്കാവസ്ഥ പരിഹരിക്കാനും മാത്രമായിരിക്കണം. സാർവത്രികമായ ഇത്തരം സബ്‌സിഡികൾ ഈ വകുപ്പിന്റെ പരിധിയിൽ വരുന്നില്ല.

പദ്ധതിവഴി പ്രതിദിനം ഏകദേശം രണ്ട് കോടി രൂപയും വ‌ർഷം 800 കോടി രൂപയുമാണ് സംസ്ഥാന ഖജനാവിന് വരുന്ന ചെലവ്. നിലവിൽ പ്രതിവർഷം 1500 കോടി രൂപ സഹായം കൈപ്പറ്റുന്ന കെഎസ്‌ആർടിസിക്കുമേൽ ഈ പദ്ധതി അധിക ബാദ്ധ്യതയാണ് അടിച്ചേൽപ്പിക്കുന്നത്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധമായി നടപ്പിലാക്കിയ പദ്ധതി റദ്ദാക്കണം. കേസ് തീർപ്പാകുന്നതുവരെ പദ്ധതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണം എന്നിങ്ങനെയുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.


Source link
NEWS

Back to top button