SPORTS
ഹർഷിത് റാണ എങ്ങനെ ഫിറ്റായി? ഇംഗ്ലണ്ടിലെത്തിയപ്പോൾ ആ ദക്ഷിണേന്ത്യൻ ബാറ്ററും ‘ഓവർവെയിറ്റ്’; ആരും ഒന്നും അറിയുന്നില്ലേ?

ബെംഗളൂരു∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായ പേസർ ജസ്പ്രീത് ബുമ്ര പരുക്കേറ്റ് പുറത്തായതിനു പിന്നാലെ വീണ്ടും ചർച്ചയായി ബിസിസിഐയിലെ ആശയവിനിമയത്തിന്റെ അഭാവം. ബെംഗളൂരു സെന്റർ ഓഫ് എക്സലൻസിലെ (സിഒഇ) സ്പോർട്സ് സയൻസ്, ഇന്ത്യൻ ടീമിന്റെ മെഡിക്കൽ സംഘം, ബിസിസിഐ സിലക്ഷൻ കമ്മിറ്റി എന്നിവർ തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മയാണ് ബുമ്രയെ ടീമിലെടുത്തിട്ടും ഒഴിവാക്കേണ്ടി വന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കായികരംഗത്ത് പരുക്കുകൾ സ്വാഭാവികമാണെങ്കിലും, അത്യാധുനിക സൗകര്യങ്ങളുള്ള സെന്റർ ഓഫ് എക്സലൻസിലെ സ്പോർട്സ് സയൻസ് വിഭാഗത്തിന്റെ പ്രവർത്തനം അത്ര തൃപ്തികരമല്ല. നിതിൻ പട്ടേലിന്റെ പടിയിറക്കത്തിന് ശേഷം ബിസിസിഐക്ക് ഒരു ഔദ്യോഗിക സ്പോർട്സ് സയൻസ് തലവൻ ഇല്ല. ധനഞ്ജയ് കൗശിക്കിനാണ് സ്പോർട്സ് സയൻസിന്റെ താൽക്കാലിക ചുമതല. അദ്ദേഹത്തിന്റെ യോഗ്യതകളിൽ സംശയമില്ലെങ്കിലും, താരങ്ങൾ സുഖം പ്രാപിക്കാനുള്ള സമയപരിധി നിശ്ചയിക്കുന്നതിലും, നിഷ്കർഷിച്ചിട്ടുള്ള ‘റിട്ടേൺ ടു പ്ലേ’ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നതിലും ചോദ്യങ്ങൾ ഉയരുന്നു.വാഷിങ്ടൻ സുന്ദറിന്റെ ഫിറ്റ്നസും മോശം അവസ്ഥയിലാണ്. താരത്തിന് പേശിവലിവ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇത് ആദ്യമായല്ല. വാഷിങ്ടന് തുടർച്ചയായി ഉണ്ടാകുന്ന ഈ പരുക്കുകളെക്കുറിച്ച് സ്പോർട്സ് സയൻസ് ടീം അറിയുന്നില്ലേ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ബോളിങ് വേഗത മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററിലേക്ക് ഉയർത്തുന്നതിനായി, ഫ്രീലാൻസ് ഫാസ്റ്റ് ബോളിങ് കോച്ചായ സ്റ്റെഫാൻ ജോൺസിന് കീഴിൽ സ്വതന്ത്രമായി പരിശീലിക്കാൻ നിതീഷ് കുമാർ റെഡ്ഡിക്ക് സിഒഇയുടെയും ബിസിസിഐയുടെയും അനുമതി ലഭിച്ചിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതാണോ താരത്തെ പരുക്കിലേക്ക് നയിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.
Auto ⏭️


