ടിവി കേടായതിൽ മനോവിഷമം: കാസർകോട്ട് വയോധിക ജീവനൊടുക്കി

മരിച്ച സാവിത്രി
കാസർകോട്: ടിവി തകരാറായതിന്റെ മനോവിഷമത്തിൽ വയോധിക ജീവനൊടുക്കി. മഞ്ചേശ്വരം കാശിമഠം ഗുഡ്ഡ സ്വദേശി പരേതനായ യോഗേശ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭുവാണ് (65) മരിച്ചത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സാവിത്രിയെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു അവർ. ഇന്ന് രാവിലെ മകൻ എഴുന്നേറ്റ് നോക്കിയപ്പോഴാണ് വയോധികയെ അടുക്കളയിൽ കത്തികരിഞ്ഞ നിലയിൽ കണ്ടത്. ഫൈബർ കസേരയിലിരുന്ന് അടുക്കളയിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കസേര ഉരുകി ദേഹത്ത് പറ്റിപ്പിടിച്ച് നിലത്ത് കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
സാവിത്രി രാവിലെ ആറുമണിയ്ക്ക് എഴുന്നേറ്റ് ടിവി കാണുന്നത് പതിവായിരുന്നെന്ന് മകൻ പറഞ്ഞു. എഴുന്നേറ്റയുടൻ തന്നെ ടിവി കാണാൻ തുടങ്ങുന്നതായിരുന്നു രീതി. എന്നാൽ ഇന്നലെ രാത്രിമുതൽ ടിവി തകരാറിലായിരുന്നു. തുടർന്ന് നന്നാക്കാനായി കൊണ്ടുപോയതായും മകൻ പൊലീസ് മൊഴിനൽകിയിട്ടുണ്ട്.
ടിവി തകരാറിലായതിന് പിന്നാലെ അമ്മയ്ക്ക് കടുത്ത മനോവിഷമമുണ്ടായിരുന്നതായും പതിവുപോലെ സംസാരിച്ചിരുന്നില്ലെന്നും മകൻ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മകന്റെ ഉൾപ്പെടെ വിശദമായ മൊഴി രേഖപ്പെടുത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂവെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
English Summary
A 65-year-old woman in Manjeshwar, Kasaragod, allegedly died by suicide after becoming distressed over a malfunctioning television.

