സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴയിൽ മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം വേളൂർ പാറപ്പാടത്ത് വീട്ടിൽ വെള്ളം കയറി അകപ്പെട്ടുപോയ കുടുംബത്തെ ഫയർ ആൻഡ് റെസ്ക്യൂ ടീം കരക്കെത്തിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടാണ്.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായി. ഇതിന്റെ ഭാഗമായി ഏഴുവരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ആഗസ്റ്റ് 3,4 തീയതികളിൽ കേരളം- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115. 6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീവ്ര മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളിൽ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.


