HEALTH
എച്ച്1 എൻ1-ന് ശേഷം നിങ്ങൾക്ക് ബ്രെയിൻ ഫോഗ് അനുഭവപ്പെടാം; കാരണമിതാ…

ഇന്ന് ഇന്ത്യയിൽ, പ്രത്യേകിച്ചും എച്ച്1 എൻ1 (ഇൻഫ്ലുവൻസ) വ്യാപകമായി പടർന്നുപിടിക്കുന്നുണ്ട്. കേരളത്തിൽ ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സുഖപ്പെട്ടാലും ശരീരം പഴയ നിലയിലേക്ക് മടങ്ങാൻ പതിവിലും കൂടുതൽ സമയമെടുത്തേക്കാം. ഇപ്പോൾ രോഗം ബാധിച്ചവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ബ്രെയിൻ ഫോഗ്. പനി, ചുമ, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ മാറിയാലും, പലർക്കും ദിവസങ്ങളോ ആഴ്ചകളോ അസാധാരണമായ ക്ഷീണമോ മാനസികമായ മന്ദതയോ അനുഭവപ്പെടാം. ഇതാണ് “ബ്രെയിൻ ഫോഗ്” (brain fog) എന്ന് പറയുന്നത്. മറവി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ചിന്തകളുടെ വേഗത കുറയുക, വിവരങ്ങൾ ഉൾക്കൊള്ളാനുള്ള പ്രയാസം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. അസുഖസമയത്ത് ശരീരത്തിലുണ്ടാകുന്ന വീക്കം (inflammatory response), ഉറക്കക്കുറവ്, നീണ്ടുനിൽക്കുന്ന ക്ഷീണം, നിർജ്ജലീകരണം, പോഷകാഹാരക്കുറവ് എന്നിവ ഒരാളുടെ മാനസികമായ ഉണർവിനെയും ഏകാഗ്രതയെയും ബാധിക്കാമെന്ന് ന്യൂറോളജിസ്റ്റ് ഡോ. രവീന്ദ്ര ശ്രീവാസ്തവ പറയുന്നു. കടുത്ത H1N1 അണുബാധയുള്ളവരിലും, പ്രത്യേകിച്ച് ഓക്സിജന്റെ അളവ് കുറയുകയോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയോ ചെയ്തവരിലും ഈ പ്രതിഭാസം കൂടുതൽ പ്രകടമാകാം. എന്നാൽ ബ്രെയിൻ ഫോഗ് സ്ഥിരമായ മസ്തിഷ്ക തകരാറാണെന്ന് ഇതിനർത്ഥമില്ല. ഇൻഫ്ലുവൻസയ്ക്ക് ശേഷം എന്തുകൊണ്ട് ബ്രെയിൻ ഫോഗ്? വൈറസിനെ ചെറുക്കാൻ പ്രതിരോധ സംവിധാനം വീക്കമുണ്ടാക്കുന്ന രാസവസ്തുക്കൾ പുറത്തുവിടുന്നു. രോഗമുക്തിക്ക് ഈ പ്രതിരോധ പ്രതികരണം അത്യാവശ്യമാണെങ്കിലും, അമിതമായ വീക്കം താൽക്കാലികമായി മസ്തിഷ്ക പ്രവർത്തനത്തെ ബാധിക്കാം. ഇതിന്റെ ഫലമായി അണുബാധ മാറിയ ശേഷവും ചിലർക്ക് ക്ഷീണം, ചിന്താപരമായ മന്ദത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ വിവരങ്ങൾ ഓർത്തെടുക്കുന്നതിൽ പ്രയാസം എന്നിവ അനുഭവപ്പെടാം. ഉറക്കക്കുറവ് ഏകാഗ്രത കുറയ്ക്കും രോഗമുക്തിയുടെ മറ്റൊരു പ്രധാന ഭാഗമാണ് ഉറക്കം. H1N1 ബാധിക്കുമ്പോൾ പനി, ചുമ, ശ്വസനപ്രയാസം എന്നിവ കാരണം നല്ല ഉറക്കം ലഭിക്കാൻ ബുദ്ധിമുട്ടാണ്. അണുബാധ ഭേദമായാലും, ഊർജ്ജം വീണ്ടെടുക്കാൻ ശരീരത്തിന് കൂടുതൽ സമയം ആവശ്യമാണ്. തുടർച്ചയായ ക്ഷീണം ഒരാളുടെ ശ്രദ്ധ, ഓർമ്മശക്തി, മാനസികമായി അധ്വാനിക്കേണ്ട ജോലികൾ ചെയ്യാനുള്ള കഴിവ് എന്നിവയെ ബാധിക്കുന്നു. നിർജ്ജലീകരണവും പോഷകാഹാരക്കുറവും രോഗാവസ്ഥയിൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പ്രയാസമുണ്ടാകാം. പനി, വിയർപ്പ്, വിശപ്പില്ലായ്മ, ഛർദ്ദി എന്നിവ നിർജ്ജലീകരണത്തിന് കാരണമാകാം. ഇത് തളർച്ചയും ക്ഷീണവും വർധിപ്പിക്കുന്നു. അതുപോലെ, പോഷകാഹാരക്കുറവ് ശരീരത്തിന് സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ഊർജ്ജം നൽകുന്നില്ല. അതിനാൽ, ആവശ്യത്തിന് വെള്ളവും സമീകൃതാഹാരവും കഴിക്കുന്നത് രോഗമുക്തിക്ക് അത്യാവശ്യമാണ്. ചില മരുന്നുകൾ താൽക്കാലികമായി മയക്കമോ ശ്രദ്ധക്കുറവോ ഉണ്ടാക്കാം. ഇത് മസ്തിഷ്ക തകരാറിന്റെ ലക്ഷണമാണോ? ഇത് മസ്തിഷ്ക തകരാറിന്റെ ലക്ഷണമല്ല. മിക്ക ആളുകളിലും ശരീരം പൂർണമായി സുഖം പ്രാപിക്കുമ്പോൾ ഈ ലക്ഷണങ്ങളും ക്രമേണ മെച്ചപ്പെടാറുണ്ട്. ഇത് സാധാരണയായി രോഗാനന്തര ക്ഷീണത്തിന്റെ ഭാഗമായാണ് സംഭവിക്കുന്നത്, അല്ലാതെ മസ്തിഷ്കത്തിന് സ്ഥിരമായ തകരാറ് സംഭവിച്ചതുകൊണ്ടല്ല. നല്ല ഉറക്കം, നിർജ്ജലീകരണം ഒഴിവാക്കൽ, പോഷകാഹാരമുള്ള ഭക്ഷണം, സാവധാനം ശാരീരിക പ്രവർത്തനങ്ങളിലേക്ക് മടങ്ങുക, അമിതമായ മാനസിക-ശാരീരിക സമ്മർദ്ദം ഒഴിവാക്കുക എന്നിവ രോഗമുക്തിക്ക് സഹായിക്കുമെന്ന് ഡോ. ശ്രീവാസ്തവ കൂട്ടിച്ചേർത്തു. വിശ്രമവും കൃത്യമായ ഉറക്കക്രമവും പാലിക്കുന്നത് ഗുണം ചെയ്യും. എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്? രോഗമുക്തി സമയത്ത് നേരിയ തോതിലുള്ള ബ്രെയിൻ ഫോഗ് ഉണ്ടാകാം. എന്നാൽ, ലക്ഷണങ്ങൾ തുടർച്ചയായി നിലനിൽക്കുകയോ വഷളാവുകയോ ചെയ്താൽ അത് വെറും രോഗാനന്തര ക്ഷീണമായി കണക്കാക്കരുത്. അപൂർവ്വമായി ഫ്ലൂ ഗുരുതരമായ നാഡീസംബന്ധമായ സങ്കീർണ്ണതകൾക്ക് കാരണമാകാം. സംസാരശേഷിയിലെ ബുദ്ധിമുട്ട്, കടുത്ത തലവേദന, അപസ്മാരം, ബോധക്ഷയം, അസാധാരണമായ പെരുമാറ്റം, കൈകാലുകൾക്ക് ബലക്കുറവ്, ബോധത്തിൽ വലിയ മാറ്റങ്ങൾ തുടങ്ങിയവയുണ്ടെങ്കിൽ അടിയന്തിര വൈദ്യസഹായം തേടണം. ഇവ സാധാരണ ക്ഷീണമല്ല, ഗുരുതരമായ പ്രശ്നത്തിന്റെ സൂചനകളാണ്. ബ്രെയിൻ ഫോഗ് എത്രകാലം നീണ്ടുനിൽക്കാം? ഇതിന് കൃത്യമായ സമയപരിധിയില്ല. ചിലർക്ക് ദിവസങ്ങൾക്കുള്ളിൽ ഓർമ്മശക്തിയും ശ്രദ്ധയും തിരിച്ചുകിട്ടും. എന്നാൽ ചിലർക്ക് ആഴ്ചകളോളം ക്ഷീണം തുടരാം. അണുബാധ ഗുരുതരമായിരുന്നെങ്കിൽ ഇത് കൂടുതൽ കാലം നീണ്ടുനിന്നേക്കാം. ഓർമ്മശക്തിയോ ഏകാഗ്രതയോ സംബന്ധിച്ച പ്രശ്നങ്ങൾ ആഴ്ചകളോളം നീണ്ടുനിൽക്കുകയോ ദൈനംദിന കാര്യങ്ങളെ ബാധിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കണം
Life Style ⏭️


