NEWS

‘മേഘാലയ ഹണിമൂണ്‍ കൊല’ പഠിച്ചു; വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്, ചാറ്റ്ജിപിടി: ഭാവിവരനെ കൊന്ന കേസിൽ 5,053 പേജ് കുറ്റപത്രം


മുംബൈ∙ മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാളിനെ പ്രതശ്രുത വധുവും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ 5,053 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ജൂൺ 18ന് ലോഹഗഡ് കോട്ടയിൽ നടന്ന കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന, ആസൂത്രണം എന്നിവ അടങ്ങുന്നതാണ് കുറ്റപത്രം. സംഭവത്തിൽ കേതന്റെ പ്രതിശ്രുത വധു സിയ ഗോയൽ, സിയയുടെ കാമുകൻ ചേതൻ ചൗധരി, സുഹൃത്തായ റിതേഷ് ഹെംഗെയെ എന്നിവർ അറസ്റ്റിലായിരുന്നു. കേതനെ ഗുരുതരമായി പരുക്കേൽപ്പിച്ചതിനു ശേഷം കൊലപാതകത്തിനായി മഹാരാഷ്ട്രയ്ക്കു വെളിയിൽനിന്ന് വാടകക്കൊലയാളിയെ ഏർപ്പാടാക്കാനാണ് സിയയും കാമുകനും ആദ്യം തീരുമാനിച്ചിരുന്നതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ അയാൾ പിടിക്കപ്പെട്ടാൽ തങ്ങളുടെ പദ്ധതികൾ എല്ലാം പാളുമെന്നും അല്ലെങ്കിൽ ഭാവിയിൽ തങ്ങൾക്കു തന്നെ ബാധ്യതയാകുമെന്നും കരുതിയാണ് ആ പദ്ധതി പിന്നീട് വേണ്ടെന്നു വച്ചതെന്നും പൊലീസ് പറയുന്നു. ഈ ആലോചനയുടെ ആദ്യ ഘട്ടത്തിൽ ഇവർ ബന്ധപ്പെട്ട ഒരാൾ പിന്നീട് കേസിൽ സാക്ഷിയായി മാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മുൻപും കേതനെ ലോഹഗഡിൽ എത്തിക്കുകയും തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ജൂൺ 14നായിരുന്നു ഇത്. എന്നാൽ‍ കേതൻ മരത്തിൽ പിടിച്ചു രക്ഷപ്പെട്ടതോടെ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. എന്തിനാണ് തന്നെ തള്ളിയിടാൻ ശ്രമിച്ചതെന്ന് സിയയോടു ചോദിച്ചപ്പോൾ ഒരു പാമ്പിനെ കണ്ട് ഭയപ്പെട്ടപ്പോൾ  അറിയാതെ പറ്റിയതാണെന്ന് സിയ പറഞ്ഞെന്നും കുറ്റപത്രത്തിൽ പറയുന്നു. 


Fashion ⏭️

Back to top button