BUSINESS
പവർകട്ടിന്റെ ഇരുട്ടിലും വെട്ടംമങ്ങി മെഴുകുതിരി വ്യവസായം, ഒരുലക്ഷത്തോളം നിർമാണ യൂണിറ്റുകൾ കടുത്ത പ്രതിസന്ധിയിൽ

കൊച്ചി∙ പവർകട്ടിന്റെ ഇരുട്ടിലും വെട്ടംമങ്ങി മെഴുകുതിരി വിപണി. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ, മെഴുകുതിരി നിർമാണത്തിനുള്ള പാരഫിൻ വാക്സ് വില കുതിച്ചു കയറിയതാണു മെഴുകുതിരി നിർമാണ മേഖലയ്ക്ക് തിരിച്ചടിയായത്. ക്രൂഡ്ഓയിലിൽ നിന്നാണു പാരഫിൻ വാക്സ് സംസ്കരിച്ചെടുക്കുന്നത്. എണ്ണവിലക്കയറ്റം പെട്ടെന്നു ബാധിക്കുന്ന മേഖലയാണിത്. മെഴുകിന്റെ അടിക്കടിയുള്ള വിലക്കയറ്റം മൂലം സംസ്ഥാനത്തെ ചെറുകിട മെഴുകുതിരി നിർമാതാക്കൾക്കു കാര്യമായ ലാഭം കിട്ടുന്നില്ല.സംസ്ഥാനത്ത് ഒരു ലക്ഷത്തോളം മെഴുകുതിരി നിർമാണ യൂണിറ്റുകളുള്ളതിൽ ഭൂരിഭാഗവും ചെറുകിട നിർമാതാക്കളാണ്. ഇവരിലേറെയും കടുത്ത പ്രതിസന്ധിയിലാണ്. പലർക്കും ഉൽപാദനം കുറയ്ക്കേണ്ടി വരുന്നു. വില കൂട്ടുന്നതു പ്രായോഗികവുമല്ല. ചെന്നൈ പെട്രോളിയം കോർപറേഷൻ, അസമിലെ ഗുവാഹത്തി റിഫൈനറി എന്നിവിടങ്ങളിൽ നിന്നെത്തിക്കുന്ന പാരഫിൻ വാക്സ്, സിഡ്കോ വഴിയാണു കേരളത്തിലെ നിർമാതാക്കൾക്കു വിതരണം ചെയ്യുന്നത്. ചില സ്വകാര്യ കമ്പനികൾ പാരഫിൻ വാക്സ് ഇറക്കുമതി ചെയ്തു കുറഞ്ഞ വിലയ്ക്കു നൽകുന്നുണ്ടെങ്കിലും നിലവാരമില്ല.
Travel ⏭️




