ചലച്ചിത്ര പ്രവർത്തകൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു

സുധീർ ചിത്രാഞ്ജലി
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകൻ സുധീർ ചിത്രാഞ്ജലി (പി. സുധീർ -70 ) അന്തരിച്ചു. അർബുദ രോഗ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അഞ്ചുമണിക്ക് സ്വവസതിയിലായിരുന്നു അന്ത്യം.
അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിലിം പ്രോസസിംഗിൽ വിദ്യാഭ്യാസം പൂർത്തിയാക്കിശേഷം സുധീർ തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയിൽ ഫിലിം പ്രോസസിംഗ് ജോലിയിൽ പ്രവേശിച്ചു. പിന്നീട് അടൂർ ഗോപാലകൃഷ്ണൻ നേതൃത്വം നൽകിയ ചിത്രലേഖ സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. ചിത്രാഞ്‌ജലി സ്റ്റുഡിയോ ആരംഭിച്ചത് മുതൽ അവിടെ ലാബ് ടെക്നീഷ്യൻ, ലാബ് ചീഫ്, കളർ കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിൽ ആരംഭിച്ച് ഡിജിറ്റൽ ടെക്നോളജിയുടെ വരവോടെ ചിത്രാഞ്‌ലി സ്റ്റുഡിയോ ഫിലിം ലാബ് പ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. ഇതുവരെ 500ൽ അധികം ചിത്രങ്ങളിൽ പ്രോസസിംഗിൽ പ്രവർത്തിച്ചു. 2014ൽ ഫിലിം ഓഫീസറായി സർവീസിൽ നിന്നും വിരമിച്ചു.
സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിച്ച മോഹിനിയാട്ടം എന്ന ഡോക്യൂമെന്റിയിലൂടെ ദേശീയ അവാർഡും, ഡാനി, ഒരിടം, സൂഫി പറഞ്ഞ കഥ, ബയോസ്കോപ്പ് എന്നീ ചിത്രങ്ങളിലൂടെ മികച്ച ലാബിനുള്ള സംസ്ഥാന അവാർഡും ചിത്രാഞ്ജലിക്കു വേണ്ടി നേടിയെടുത്തു. ഭാര്യ: സജിത, മകൾ: ശ്രുതി സുധീർ, മരുമകൻ: രജി പ്രസാദ് (ഛായാഗ്രാഹകൻ). സംസ്കാരം നാളെ രാവിലെ (4.9.2026) 8. 30ന് തൈയ്ക്കാട് ശാന്തികവാടത്തിൽ.
RELATED TOPICS: SUDHEER CHITHRANJALI, SUDHEER CHITHRANJALI DEATH, MALAYALAM CINEMA, FILM INDUSTRY KERALA, MALAYALAM FILM NEWS
Business ⏭️


