SPORTS

ഗംഭീറിനും അഗാർക്കറിനും മുകളിൽ ഒരു ‘ബോസ്’ വരുന്നു; മുൻ ഇന്ത്യൻ താരത്തിന് സുപ്രധാന പദവി നൽകാൻ ബിസിസിഐ


ബെംഗളൂരു ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജ്മെന്റ് തലത്തിൽ അഴിച്ചുപണികൾക്കൊരുങ്ങി ബിസിസിഐ. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിന്റെ തലവനായ മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണിന്, ‘ഡയറക്ടർ ഓഫ് ക്രിക്കറ്റ്’ എന്ന പുതിയ പദവി കൂടി നൽകാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇപ്പോഴത്തെ ചുമതലകളിൽ തുടർന്നുകൊണ്ടു തന്നെയായിരുന്നു ലക്ഷ്മൺ ഈ പദവി വഹിക്കുകയെന്നും കൂടുതൽ ഉത്തരവാദിത്തങ്ങൾ താരത്തിനുണ്ടാകുമെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ജൂനിയർ ഇന്ത്യൻ ടീമുകളുടെ മേൽനോട്ടം, പരുക്കേറ്റ താരങ്ങളുടെ പുനരധിവാസം, പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്കായുള്ള റോഡ്മാപ് എന്നിവ കൈകാര്യം ചെയ്തിരുന്ന ലക്ഷ്മൺ, ഇനി മുതൽ സ്റ്റാഫ് നിയമനങ്ങളുടെയും ചുമതല വഹിക്കും.∙ ലക്ഷ്മൺ ‘ബോസ്’! ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാനായ അജിത് അഗാർക്കറുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെയാണ് ഈ പുതിയ നീക്കം എന്നത് ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഏകദിന ടീമിൽ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും ഭാവി എന്തായിരിക്കും എന്നതിനെച്ചൊല്ലി കഴിഞ്ഞ കുറച്ചു മാസങ്ങളായി അഗാർക്കറുടെ പങ്കും വലിയ ചർച്ചയായിരുന്നു. അതുപോലെ തന്നെ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ പോയിന്റ് ടേബിളിൽ ഇന്ത്യയുടെ മോശം അവസ്ഥ കണക്കിലെടുക്കുമ്പോൾ, ഗംഭീറിന്റെ കോച്ചിങ് ഭാവിയും (പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ) ചർച്ചാവിഷയമാണ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര, റെഡ് ബോൾ ക്രിക്കറ്റിൽ ഗംഭീറിന്റെ ഭാവി എന്താണെന്ന് നിർണയിച്ചേക്കാം.


Auto ⏭️

Back to top button