NEWS
‘എനിക്കിനി എന്തു നഷ്ടപ്പെടാൻ?, ആർക്കും ഇങ്ങനെ ഉണ്ടാകരുത്’: സങ്കടക്കടലായി രേഷ്മ, കാത്തിരിപ്പിൽ തീരം

കൊല്ലം∙ പുത്തൻ തുറയിലെ ‘പൂമുഖം’ വീട്ടിൽ ഇപ്പോൾ ഉച്ചത്തിലുള്ള നിലവിളികളില്ല. കരഞ്ഞു തളർന്ന് ഉറ്റവർ നിശബ്ദമായി കണ്ണീർ വാർക്കുന്നു. ജനാലയ്ക്കരികെ തല ചായ്ച്ചിരുന്ന് അച്ഛന്റെയും ഭർത്താവിന്റെയും കുഴിമാടങ്ങൾ നോക്കി, മകന്റെ മടങ്ങിവരവും കാത്ത് നെഞ്ചുപൊട്ടി ഒരമ്മ. കഴിഞ്ഞ വെള്ളിയാഴ്ച വള്ളമിറക്കി കടലിലേക്കു പോയതാണ് അവർ. അതിൽ 2 പേർ ജീവനറ്റ് തീരത്തെത്തി. പുത്തൻതുറ പൂമുഖം വീട്ടിൽ യു.രാജീവനും പിതാവ് രാധാകൃഷ്ണനും. ഗൗതം കൃഷ്ണ എന്ന 24കാരനു വേണ്ടി കാത്തിരിപ്പ് തുടരുന്നു.സഹോദരൻ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ ഉള്ളുലഞ്ഞ് തീരത്ത് രാകേഷ് കൃഷ്ണയും. മകൻ ഗൗതമിന് വേണ്ടിയുള്ള തിരച്ചിൽ ഒരാഴ്ച പിന്നിട്ടപ്പോൾ സഹികെട്ട് അമ്മ രേഷ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിരച്ചിൽ കാര്യക്ഷമം ആക്കിയില്ലെങ്കിൽ ഒരു തുള്ളി വെള്ളം പോലും കുടിക്കില്ലെന്ന് രേഷ്മ പറഞ്ഞു. ഒടുവിൽ വിദഗ്ധ സംഘത്തെ ഇറക്കി തിരച്ചിൽ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.∙ ‘എനിക്കിനി എന്താണ് നഷ്ടപ്പെടാനുള്ളത്?’
Fashion ⏭️


