NEWS

അയലയോ മത്തിയോ അല്ല,​ കഴിഞ്ഞ വർഷം ആളുകൾ ഏറ്റവും കൂടുതൽ വാങ്ങിയത് ഈ രണ്ടിനങ്ങൾ


കൊച്ചി: സംസ്ഥാനത്തെ ഉൾനാടൻ മത്സ്യോത്പാദന മേഖലയിൽ വൻ കുതിച്ചുചാട്ടം. 2021-22 സാമ്പത്തിക വർഷത്തിൽ 2,25,428 മെട്രിക് ടണ്ണായിരുന്നു ഉത്പാദനം. അഞ്ച് വർഷം കൊണ്ട് ഇത് 3,02,733 മെട്രിക് ടണ്ണായി ഉയർന്നു. 77,000 മെട്രിക് ടണ്ണിന്റെ വർദ്ധനവാണുണ്ടായത്. സംസ്ഥാന സർക്കാരിന്റെ സുസ്ഥിര വികസന പദ്ധതികളുടെയും കർശനമായ നിയമപാലനത്തിന്റെയും കൈപിടിച്ചാണ് നേട്ടം.

ഉൾനാടൻ പട്രോളിംഗ് ശക്തമാക്കിയതോടെ നിയമലംഘനങ്ങൾ പൂണമായും തടയാനായി. ‘കേരള ഇൻലാൻഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് ” കർശനമായി നടപ്പാക്കിയത് വഴി ജലസ്രോതസുകളുടെയും മത്സ്യസമ്പത്തിന്റെയും ദീർഘകാല സംരക്ഷണം സാദ്ധ്യമായിട്ടുണ്ട്. എറണാകുളം – ആലപ്പുഴ ജില്ലകളിലെ പൊക്കാളി പാടശേഖരങ്ങളും തൃശൂരിലെ കോൾ നിലങ്ങളും ഉൾനാടൻ മത്സ്യക്കൃഷിക്കായി മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.

 ലക്ഷ്യം സുസ്ഥിര വികസന പദ്ധതി

1. ‘ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്‌സ് മാനേജ്‌മെന്റ് ” പദ്ധതിയുടെ ഭാഗമായി 2022 മുതൽ 7 പ്രധാന ജലാശയങ്ങളിൽ പ്രതിവർഷം 164 ലക്ഷം കാർപ്പ്, ചെമ്മീൻ, കരിമീൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്.

2. മത്സ്യങ്ങളുടെയും കക്കകളുടെയും സ്വാഭാവിക പ്രജനനം ഉറപ്പാക്കാൻ സംരക്ഷിത മേഖലകളും കണ്ടൽ വനവത്കരണവും നടപ്പാക്കി.

3. കേരള റിസർവോയർ ഫിഷറീസ് ഡെവലപ്‌മെന്റ് പ്രോജക്ട് വഴിയുള്ള ഇടപെടലുകളും ഉത്പാദനം ഉയർത്താൻ സഹായിച്ചു.

4. ആധുനിക രീതികളായ റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്ളോക്, കൂടുകൃഷി തുടങ്ങിയവ വ്യാപകമായി.

5. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പോലെയുള്ള പദ്ധതികൾ വഴി സാമ്പത്തിക സഹായവും സബ്‌സിഡികളും കർഷകർക്ക് ലഭിക്കുന്നു.

 കൊഞ്ചും വരാലും മുന്നിൽ

2025-26 സാമ്പത്തിക വർഷത്തിൽ ഉൾനാടൻ ഇനങ്ങളിൽ ഏറ്റവും കൂടുതൽ ഉത്പാദനം രേഖപ്പെടുത്തിയത് കൊഞ്ചിലാണ്. 39,654 മെട്രിക് ടൺ. നാലാം പാദത്തിലാണ് ഏറ്റവും ഉയർന്ന ഉത്പാദനം 10,820 മെട്രിക് ടൺ. വരാൽ ഉത്പാദനം 9,159 മെട്രിക് ടണ്ണും കാരി,​ മുഷി ഇനങ്ങൾ 13,221 മെട്രിക് ടണ്ണും രേഖപ്പെടുത്തി. കരിമീൻ ഉത്പാദനം 7,125 മെട്രിക് ടണ്ണിലെത്തി. തിലാപ്പിയ 8,115 മെട്രിക് ടണ്ണും, മുള്ളൻ,​ മത്തി പോലുള്ള മറ്റ് പൊതുവിഭാഗങ്ങൾ 1,83,772 മെട്രിക് ടണ്ണും ഉത്പാദിപ്പിച്ചു. കോമൺ കാർപ്പ് 4,758 മെട്രിക് ടൺ, കട്ല 6,125 മെട്രിക് ടൺ, രോഹു 5,744 മെട്രിക് ടൺ എന്നിവയും ഉത്പാദിപ്പിച്ചു.

 ഉത്പാദനത്തിലെ വളർച്ച (മെട്രിക് ടണ്ണിൽ)

2021-22: 2,25,428

2022-23: 2,29,578

2023-24: 2,51,066

2024-25: 2,80,187

2025-26: 3,02,733


Source link
NEWS

Back to top button