NEWS

മേയർ വിവി രാജേഷിന്റെ കാലിന് പ്ലാസ്റ്ററിട്ടു; ഡെപ്യൂട്ടി മേയർക്കും പരിക്ക്, 16 പേർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി

തിരുവനന്തപുരം: കോർപ്പറേഷനിലെ സംഘർഷത്തിൽ പരിക്കേറ്റ മേയർ വിവി രാജേഷിന്റെ കാലിൽ പ്ലാസ്റ്ററിട്ടു. പരിക്കേറ്റ മേയർ ഉൾപ്പടെ 16 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥും ചികിത്സ തേടിയിട്ടുണ്ട്. സത്യപ്രതിജ്ഞാ വിവാദത്തിലാണ് തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷമുണ്ടായത്.

മേയർ വി വി രാജേഷിനെ ഓഫീസിൽ കയറാൻ അനുവദിക്കാതെ സിപിഎം കൗൺസിലർമാർ തടയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഓഫീസിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ഉന്തിലും തള്ളിലുംപെട്ട് മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീഴുകയായിരുന്നു. ബലം പ്രയോഗിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് മേയർ വ്യക്തമാക്കി. അനാവശ്യ പ്രകോപനം സിപിഎം കൗൺസിലർമാരുടെ ഭാഗത്തുനിന്നുണ്ടായി. രാവിലെ മുതൽ മേയറെ കാണാനെത്തിയവരെ തടഞ്ഞു. ബിജെപിയുടെ വനിതാ കൗൺസിലർമാരെ ആക്രമിച്ചു. തനിക്ക് കാലിന് പരിക്കേറ്റുവെന്നും മേയർ വ്യക്തമാക്കുകയായിരുന്നു.

സിപിഎമ്മിന്റെയും ബിജെപിയുടെയും രണ്ട് കൗൺസിലർമാർക്കും പരിക്കേറ്റിട്ടുണ്ട്. സിപിഎം കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശി, ബിജെപി പേരൂർക്കട കൗൺസിലർ ദീപ എന്നിവർക്കാണ് പരിക്കേറ്റത്. സിന്ധുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തലയിൽ നാല് സ്റ്റിച്ചുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച പൊലീസിനെതിരെയും മർദ്ദനമുണ്ടായി. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റിരുന്നു.


Source link
NEWS

Back to top button