പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി ; കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻവർദ്ധന

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി നടപ്പാക്കിയതോടെ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻവർദ്ധനയുണ്ടായതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. പദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവീസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഇതിനുള്ള ടിക്കറ്റ് തുക സർക്കാർ കെ.എസ്.ആർ.ടി.സിക്ക് റീഇംബേഴ്സ് ചെയ്യും. ജൂൺ 8, 15, 16 തീയതികളിളെലെ ക ണക്കുകൾ താരതമ്യം ചെയ്യുമ്പോൾ പദ്ധതിയുടെ സ്വാധീനം ദിനംപ്രതി വർദ്ധിക്കുന്നതായാണ് കാണുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഓർഡിനറി സർവീസുകളിൽ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണം ജൂൺ 8ന് 7.25 ലക്ഷമായിരുന്നത് ജൂൺ 15ന് 9.63 ലക്ഷമായും ജൂൺ 16ന് 11.84 ലക്ഷമായും ഉയർന്നു. ജൂൺ 16ന് ഓർഡിനറി ബസുകളിലെ മൊത്തം യാത്രക്കാരിൽ 64 ശതമാനവും സ്ത്രീകളായിരുന്നു. അതായത് ഓരോ മൂന്ന് യാത്രക്കാരിൽ ഏകദേശം രണ്ട് പേരും സ്ത്രീകളായിരുന്നു. ജൂൺ 15നുമായി താരതമ്യം ചെയ്യമ്പോൾ ജൂൺ 16ന് 2.21 ലക്ഷം സ്ത്രീകൾ അധികമായി യാത്ര ചെയ്തതായും ഇത് 23 ശതമാനം വർധനയാണെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ചുള്ള അവബോധം വ്യാപകമായതോടെ ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്ന സ്ത്രീകൾ പ്രിയദർശിനി സൗജന്യ ടിക്കറ്റിലേക്ക് മാറിയിട്ടുണ്ട്. ജൂൺ 16ന് മാത്രം 11.80 ലക്ഷം സ്ത്രീകൾ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സൗജന്യമായി യാത്ര ചെയ്തു. ഓർഡിനറി സർവീസുകളിലെ മൊത്തം യാത്രക്കാരുടെ എണ്ണവും ഗണ്യമായി വർധിച്ചു. ജൂൺ 8ലെ 14.40 ലക്ഷത്തിൽ നിന്ന് ജൂൺ 16ന് ഇത് 18.56 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ആഴ്ചയിലെ അതേ ദിവസവുമായി താരതമ്യം ചെയ്യമ്പോൾ ഓർഡിനറി സർവീസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ 37.8 ശതമാനം വർധനയുണ്ടായി. എല്ലാ ക്ലാസുകളും ഉൾപ്പെടെ കെഎസ്ആർടിസിയുടെ മൊത്തം യാത്രക്കാരുടെ എണ്ണം ജൂൺ 16ന് 25.53 ലക്ഷമായിരുന്നു. ഇത് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 25.8 ശതമാനം വർധനയാണ്. യാത്രക്കാരുടെ എണ്ണത്തിലെ ഈ വർധന പ്രധാനമായും സ്ത്രീ യാത്രക്കാരുടെ വർധനയിലൂടെയാണെന്ന് മന്ത്രി പറഞ്ഞു.
Source link
NEWS


