NEWS

കുപ്പിക്കും അടപ്പിനും വില കുത്തനെ കൂടി; മലയാളിയുടെ ഇഷ്ട ബ്രാന്‍ഡിന്റെ ഉത്പാദനം നിര്‍ത്തിയിട്ട് ഏഴ് ദിവസം

തിരുവനന്തപുരം: മലയാളിയുടെ ഇഷ്ട ബ്രാന്‍ഡ് മദ്യത്തിന്റെ ഉത്പാദനം നിര്‍ത്തിയത് കാരണം നഷ്ടം കോടികള്‍. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ ഇക്കഴിഞ്ഞ 11ന് ശേഷം ‘ജവാന്‍’ ഉത്പാദിപ്പിച്ചിട്ടില്ല. ദിവസേന സര്‍ക്കാരിന് നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയുടെ വരുമാനമാണ്. ഇതിനോടകം 28.2 കോടി രൂപയാണ് ആകെ നഷ്ടം. സര്‍ക്കാര്‍ നിര്‍മിക്കുന്ന ജവാന്‍ ലഭിക്കാതെ വന്നതോടെ ഇതേ ശ്രേണിയിലുള്ള സ്വകാര്യ കമ്പനികളുടെ ബ്രാന്‍ഡുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

ഒരാഴ്ചയായും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല, ബെവ്‌കോ എംഡി എംആര്‍ അജിത് കുമാറിനെ എക്‌സൈസ് മന്ത്രി എം. ലിജു നേരിട്ട് വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന്‍ ദിവസേന 90,000 ലിറ്റര്‍ ആണ് ഉത്പാദിപ്പിക്കുന്നത് (10000 കെയ്‌സ്). ഒരു ലിറ്ററിന് വെറും 640 രൂപ മാത്രമാണ് ജവാന് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഈടാക്കുന്നത്. മദ്യം പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന കുപ്പി, അടപ്പ് എന്നിവയുടെ വില വര്‍ദ്ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം.

പശ്ചിമേഷ്യന്‍ യുദ്ധം കാരണം അസംസ്‌കൃത സാധനങ്ങള്‍ക്ക് കുറവു നേരിട്ടതിനാല്‍ പ്ലാസ്റ്റിക് ബോട്ടിലിനും അലുമിനിയം അടപ്പിനും വിതരണക്കാര്‍ വില കൂട്ടി ചോദിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണു വിശദീകരണം. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ വില കൂടുതല്‍ നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും കരാറില്‍ പറഞ്ഞിരിക്കുന്ന തുകയ്ക്കു മാത്രമേ വാങ്ങാന്‍ കഴിയൂ എന്നും മാനേജ്‌മെന്റ് നിലപാടെടുത്തു. കുപ്പി വിതരണത്തിനുള്ള ഏജന്‍സിയുമായി അടുത്ത വര്‍ഷം ഏപ്രില്‍ വരെയാണ് കരാറുള്ളത്.


Source link
NEWS

Back to top button