SPORTS

ക്യാപ്റ്റൻ ഗിൽ പോലും ശ്രീലങ്കയിൽ ടെസ്റ്റ് കളിച്ചിട്ടില്ല! കറങ്ങിവീഴാതെ അതിജീവിക്കണം, എട്ട് സ്പിന്നർമാരെ ഒപ്പം കൂട്ടി ഇന്ത്യ


കൊളംബോ (ശ്രീലങ്ക) ∙ ഏഷ്യൻ ക്രിക്കറ്റിൽ സ്പിന്നർമാരുടെ പറുദീസയായി വിശേഷിപ്പിക്കപ്പെടുന്നത് ഇന്ത്യൻ പിച്ചുകളാണെങ്കിലും എവിടെ പന്തെറിഞ്ഞാലും ‘പമ്പരംപോലെ’ കറങ്ങുന്ന പിച്ചുകളാൽ സമൃദ്ധമായ നാടാണ് ശ്രീലങ്ക. അതുകൊണ്ടുതന്നെ 15ന് ആരംഭിക്കുന്ന 2 മത്സര ടെസ്റ്റ് പരമ്പരയ്ക്കായി ലങ്കയിലേക്ക് പുറപ്പെട്ട ഇന്ത്യൻ സംഘം, നെറ്റ് ബോളർമാരായി 4 സ്പെഷലിസ്റ്റ് സ്പിന്നർമാരെയും കൂടെക്കൂട്ടി. ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ സ്പിന്നർമാരായ ഹർഷ് ദുബെ, വിപ്‌രാജ് നിഗം, ശിവാംഗ് കുമാർ, തനുഷ് കോട്ടിയാൻ എന്നിവരാണ് ഇന്ത്യൻ ടീമിനൊപ്പം നെറ്റ് ബോളർമാരായി ഉള്ളത്. ലങ്കൻ സ്പിന്നർമാരുടെ കെണിയിൽപെടാതെ രക്ഷപ്പെടാൻ ഇന്ത്യൻ ബാറ്റർമാരെ സഹായിക്കുകയാണ് നാൽവർ സംഘത്തിന്റെ ചുമതല. കഴിഞ്ഞദിവസം ലങ്കയിൽ എത്തിയ ഇന്ത്യൻ ടീം ഇന്നലെ ആദ്യ പരിശീലന സെഷൻ പൂർത്തിയാക്കി. പര്യടനത്തിന്റെ ഭാഗമായുള്ള ഇന്ത്യയുടെ പരിശീലന മത്സരം നാളെ കൊളംബോയിൽ ആരംഭിക്കും.സമീപകാല ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ആഭ്യന്തര ക്രിക്കറ്റിലെ പ്രധാനികളായ 4 സ്പെഷലിസ്റ്റ് സ്പിന്നർമാരെ ടീമിനൊപ്പം നെറ്റ് ബോളർമാരായി കൊണ്ടുപോകുന്നത്. 15 അംഗ സ്ക്വാഡിലുള്ള രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, സാരാംശ് ജെയിൻ എന്നീ സ്പിന്നർമാർക്കു പുറമേയാണ് 4 പേരെക്കൂടി നെറ്റ് ബോളർമാരായി ഇന്ത്യ കൊണ്ടുപോയതെന്നതും കൗതുകം. ഇതോടെ ക്യാംപിലുള്ള സ്പിന്നർമാരുടെ എണ്ണം എട്ട്. ലങ്കൻ പിച്ചുകളിൽ റിസ്റ്റ് സ്പിന്നർമാർക്കുള്ള ആധിപത്യം പരിഗണിച്ചാണ് വിപ്‌രാജ് നിഗത്തിനെയും ശിവാംഗ് കുമാറിനെയും നെറ്റ് ബോളർമാരുടെ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വലംകൈ റിസ്റ്റ് സ്പിന്നറായ വിപ്‌രാജും ഇടംകൈ റിസ്റ്റ് സ്പിന്നറായ ശിവാംഗും ഐപിഎലിൽ ഉൾപ്പെടെ മികവു തെളിയിച്ച താരങ്ങളാണ്. ഇടംകൈ സ്പിന്നറായ ഹർഷ് ദുബെയും വലംകൈ സ്പിന്നറായ തനുഷ് കോട്ടിയാനും റെഡ് ബോൾ ക്രിക്കറ്റിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ബോളർമാരാണ്.ബാറ്റിങ് ആശങ്കബാറ്റർമാർക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കാൻ സ്പെഷലിസ്റ്റ് സ്പിന്നർമാരെ ഒപ്പം കൂട്ടിയെങ്കിലും ലങ്കയിൽ കാര്യമായ മത്സരപരിചയമുള്ള ബാറ്റർമാർ ടീമിൽ ഇല്ലാത്തത് ഇന്ത്യയ്ക്ക് തലവേദനയാണ്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഉൾപ്പെടെയുള്ളവർ ഇതുവരെ ലങ്കയിൽ ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. 15 അംഗ ടീമിൽ കെ.എൽ.രാഹുലിനും (4 ടെസ്റ്റ്) രവീന്ദ്ര ജഡ‍േജയ്ക്കും (2) മാത്രമാണ് ലങ്കൻ പിച്ചുകളിൽ ടെസ്റ്റ് കളിച്ച് അൽപമെങ്കിലും പരിചയമുള്ളത്. ഇതോടെ, ഇന്ത്യൻ യുവനിരയുടെ ബാറ്റിങ് കരുത്തും ലങ്കയിൽ പരീക്ഷിക്കപ്പെടും.


Auto ⏭️

Back to top button