NEWS
രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ

മാനന്തവാടി ∙ രക്ഷിതാക്കൾ അറിയാതെ അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (23) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ചൊവ്വാഴ്ച തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ, റോബിൻ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസിൽ അമൽ കൃഷ്ണ(20), കുറ്റിമൂല കള്ളമ്പറമ്പിൽ കെ.വി. ജിതിൻ(22), എടവക ചാമാടിപൊയിൽ ചിറക്കൽ സി. അജിത്കുമാർ(23) എന്നിവർ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഈ മാസം 12 ന് അർധരാത്രിയാണ് കുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. പിന്നീട് നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നു എന്നാണ് വിവരം. തുടർന്ന് മാനന്തവാടി കണിയാരത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ അമൽ കൃഷ്ണയ്ക്കൊപ്പം കണ്ടെത്തി. കേസെടുത്ത മാനന്തവാടി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Fashion ⏭️


