NEWS
റഷ്യയുടെ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല ലക്ഷ്യംവച്ച് യുക്രെയ്ൻ; വ്യോമതാവളത്തിനു നേരെയും മിസൈൽ ആക്രമണം

കീവ് ∙ റഷ്യയിലെ സൈനിക വ്യോമതാവളത്തിനും സ്പേസ് റോക്കറ്റ് ഗവേഷണ കേന്ദ്രത്തിനും നേരെ അതിശക്തമായ മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ. റഷ്യ സ്വന്തമായി വികസിപ്പിച്ചു വരുന്ന ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയെ പിന്തുണയ്ക്കുന്ന പ്രോഗ്രസ് റോക്കറ്റ് കേന്ദ്രത്തിനു നേരെയാണ് യുക്രെയ്ൻ മാരക പ്രഹരമേൽപ്പിച്ചത്. നാല് വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് മേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ അതിർത്തിക്കുള്ളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ആക്രമണം നടത്തിയത്.അതിർത്തിയിൽ നിന്നും 900 കിലോമീറ്റർ ഉള്ളിലുള്ള റോക്കറ്റ് ഗവേഷണ കേന്ദ്രത്തിനു നേരെ ഫ്ലെമിങ്ങോ ക്രൂയിസ് മിസൈലുകളാണ് പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി എക്സിലൂടെ പറഞ്ഞു. യുക്രെയ്നെ ആക്രമിക്കാൻ റഷ്യൻ സൈന്യം ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളുടെ പ്രധാന താവളമാണ് തകർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ യുദ്ധശേഷി തകർക്കേണ്ടത് സമാധാനത്തിന് അനിവാര്യമാണെന്നും സെലെൻസ്കി ഓർമിപ്പിച്ചു.
Fashion ⏭️


