NEWS
‘കേരളം’ ബിൽ രാജ്യസഭ പാസാക്കി; അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര്

ന്യൂഡൽഹി ∙ സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്നാക്കുന്ന ബിൽ രാജ്യസഭ പാസാക്കി. കഴിഞ്ഞ ദിവസം ലോക്സഭ ചർച്ചകൂടാതെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിന് ഔദ്യോഗികമായ അംഗീകാരമാകും. രാജ്യസഭയിൽ രണ്ടരമണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണു ബിൽ പാസാക്കിയത്. ഇതിനിടെ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിലാണ് ബിൽ ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും സഹമന്ത്രി നിത്യാനന്ദറായ് ആണ് ബിൽ അവതരിപ്പിച്ചത്. സംസാരിക്കാൻ ആദ്യ അവസരം ലഭിച്ചത് ജെബി മേത്തറിനായിരുന്നു ‘കേരളമെന്നു കേട്ടാൽ തിളയ്ക്കണം ചോര ഞരമ്പുകളിൽ’ എന്ന വള്ളത്തോളിന്റെ വരികൾ ഉദ്ധരിച്ച് മലയാളത്തിലായിരുന്നു പ്രസംഗം. വിദ്യാർഥികൾക്കു നേരെയുണ്ടായ അതിക്രമം ചൂണ്ടിക്കാട്ടി അമിത് ഷായുടെ അസാന്നിധ്യത്തെക്കുറിച്ച് ചോദ്യമുയർത്തിയതോടെ ഭരണപക്ഷം പ്രകോപിതരായി.കേരളത്തിലേത് ഡബിൾ എൻജിൻ സർക്കാരല്ല, എന്നാൽ മതേതര എൻജിനുള്ള സർക്കാരാണെന്നു ഹാരിസ് ബീരാൻ പറഞ്ഞു. സഭയിൽ ലീഗിനെ വിമർശിക്കുന്നവർ ചരിത്രം പഠിച്ചുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വള്ളത്തോളിന്റെ വരികളെ വളച്ചൊടിക്കാനാണ് കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ ശ്രമിച്ചതെന്നു പറഞ്ഞ് സുരേഷ് ഗോപി പ്രതിരോധം തീർത്തു. അടിയന്തരാവസ്ഥക്കാലത്താണ് വള്ളത്തോൾ ജീവിച്ചിരുന്നതെങ്കിൽ ആ വരികൾ എഴുതാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. ലോക്സഭയിൽ ഈ ബിൽ ചർച്ച ചെയ്യാൻ പോലും പ്രതിപക്ഷം അനുവദിച്ചില്ലെന്നും സുരേഷ്ഗോപി പറഞ്ഞു.
Fashion ⏭️


