NEWS

‘ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോളുമില്ല’; പൈലറ്റ് പദ്ധതി തയ്യാറാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി


ന്യൂഡൽഹി∙ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് കേന്ദ്രത്തിന് നിർദേശം നൽകി സുപ്രീംകോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതിക്ക് രൂപം നൽകാൻ സുപ്രീംകോടതി കേന്ദ്രത്തിനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും നിർദേശം നൽകി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ തിരിച്ചറിയാനും പിഴയീടാക്കാനും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങൾ രൂപപ്പെടുത്താനും കോടതി പറഞ്ഞു.ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങളിലെ ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ജഡ്ജിമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ നിർണായക ഇടപെടൽ. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഓട്ടമാറ്റിക് ഇ–ചെലാനുകൾ നൽകുന്നതിനായി ഇൻഷുറൻസ് ഡേറ്റാബേസിനെ ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ (എഎൻപിആർ) ക്യാമറകളുമായി ബന്ധിപ്പിക്കുക, വാഹനങ്ങൾക്ക് ഇൻഷുറൻസ് ഉണ്ടോയെന്ന് കണ്ടെത്താൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് കയ്യിൽ കൊണ്ടുനടക്കാവുന്ന ഉപകരണങ്ങൾ നൽകുക, പുതിയ വാഹനങ്ങൾക്കുള്ള നിർബന്ധിത തേഡ് പാർട്ടി ഇൻഷുറൻസ് കാലാവധി വർധിപ്പിക്കുക, പഴയ വാഹനാപകട നഷ്ടപരിഹാരക്കേസുകൾ വേഗത്തിൽ ഒത്തുതീർപ്പാക്കുക എന്നീ നിർദേശങ്ങളും കോടതി നൽകി. ഇന്ത്യയിലെ നിരത്തുകളിലുള്ള 56 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ലെന്നും ഇത് വാഹനാപകടങ്ങളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകിപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു.


Fashion ⏭️

Back to top button