NEWS
മിൽമ നെയ്യിലും ഞെട്ടിക്കുന്ന മായം; ശബരിമലയിൽ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം∙ ശബരിമലയിലേക്ക് മില്‍മ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് പകരം നിറച്ചു നല്‍കിയെന്ന വിവാദം കത്തുമ്പോള്‍ ഈ മണ്ഡലമകരവിളക്കു സീസണില്‍ നെയ്യ് പുറത്തുനിന്നു വാങ്ങേണ്ടെന്നു തീരുമാനിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരവണ നിര്‍മാണത്തിനായി ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണു തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു. ‘അവിടെ ഇത്രയും നെയ്യ് വരുമ്പോള്‍ എന്തിനാണ് പുറത്തുനിന്നു വാങ്ങുന്നത്. മാസപൂജയ്ക്കു വരുന്ന നെയ്യ് കൊണ്ടു മാത്രം സീസണിലേക്കു വേണ്ട അരവണ ഉല്‍പാദനത്തിനുള്ള നെയ്യ് ലഭ്യമാകില്ലെന്നു പറഞ്ഞാണു പുറത്തുനിന്നു വാങ്ങുന്നത്. ഇപ്രാവശ്യം വെളിയില്‍നിന്നു നെയ്യ് വാങ്ങേണ്ട എന്നാണു തീരുമാനിച്ചിരിക്കുന്നത്. ആടിയ ശിഷ്ടം നെയ്യ് ഉരുക്കി മൂന്നു ടാങ്കുകളിലായാണ് സൂക്ഷിക്കുന്നത്. ഇത് അളന്നു തിട്ടപ്പെടുത്തിയാണ് എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ നല്‍കുന്നത്. ശബരിമലയിലേക്കു അരവണ നിര്‍മാണത്തിനായി മില്‍മ വിതരണം ചെയ്തത് ഗുണനിലവാരം കുറഞ്ഞ നെയ്യാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് നടത്തിയ അന്വേഷണത്തിലാണ്. പത്തനംതിട്ട ഡെയറിയില്‍നിന്ന് ശബരിമല സന്നിധാനം സ്റ്റോറിലേക്ക് അയച്ച 1,77,060 ലീറ്റര്‍ നെയ്യ് പമ്പയില്‍ വച്ചു മാറ്റി തമിഴ്‌നാട്ടില്‍നിന്നുള്ള ഗുണനിലവാരം കുറഞ്ഞ നെയ്യ് മില്‍മയുടെ ടിന്നുകളില്‍ നിറച്ച് ക്രമക്കേട് നടത്തി എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
Fashion ⏭️


