NEWS

വലതു കണ്ണിന് കാഴ്ചയില്ല, ഇടതുകാൽ മുറിച്ചുമാറ്റി; രോഗങ്ങളെ തോൽപിച്ച പോരാട്ടം, ദീപു ഇനി അഭിഭാഷകൻ !


ഹരിപ്പാട് ∙ ആദ്യം വലതുകണ്ണിൽ ഇരുട്ടു വീഴ്ത്തിയ പ്രമേഹം പിന്നീട് ഇടതുകാലുമെടുത്തു; എന്നിട്ടും തോൽക്കാതെ രോഗങ്ങളോടു സമരം ചെയ്തു നേടിയ ജീവിതവുമായി പൊതുപ്രവർത്തനരംഗത്തു സജീവമായ എസ്.ദീപുവിന്റെ പോരാട്ടം ഇനി നിയമവഴിയിൽ. ശാരീരിക പരിമിതികളെ അതിജീവിച്ച് നിയമബിരുദം സ്വന്തമാക്കിയ ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് എസ്.ദീപു (48) ഇന്നലെ അഭിഭാഷകനായി എൻറോൾ ചെയ്തു. 2015ൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റായിരിക്കുമ്പോഴാണു ദീപുവിന്റെ ജീവിതത്തിൽ രോഗം ഇരുൾ പരത്തിയത്. പ്രമേഹത്തെത്തുടർന്ന് കണ്ണിലേക്കുള്ള രക്ത പ്രവാഹം കുറഞ്ഞതിനാൽ 36–ാം വയസ്സിൽ ആദ്യം വലതുകണ്ണിന്റെയും അധികം വൈകാതെ ഇടതു കണ്ണിന്റെയും കാഴ്ച നഷ്ടമായി. നേരിയ നിഴൽ പോലെയാണ് അന്ന് എല്ലാം കണ്ടിരുന്നതെന്ന് ദീപു പറയുന്നു.ദീപുവിന്റെ കാഴ്ച നഷ്ടമായ വിവരം അധികമാർക്കും അറിയില്ലായിരുന്നു. കണ്ടിട്ടും മിണ്ടിയില്ലെന്നു പലരും പരാതി പറഞ്ഞു. മൂന്നു ശസ്ത്രക്രിയകൾ നടത്തിയിട്ടും വലതുകണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടിയില്ല. ഇടതുകണ്ണിന്റെ കാര്യത്തിലും പ്രതീക്ഷ വേണ്ടെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും ദീപു ശസ്ത്രക്രിയയ്ക്കു തയാറായി. 2019ൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ഇടതുകണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടി. ആ വെളിച്ചത്തിൽ ദീപു വീണ്ടും പൊതുപ്രവർത്തനരംഗത്തു സജീവമായി. 2020 ഡിസംബറിലെ തദ്ദേശ തിരഞ്ഞെടുപ്പിനിടെയായിരുന്നു അടുത്ത പ്രതിസന്ധിയെത്തിയത്. നിശ്ശബ്ദമായെത്തിയ ഹൃദയാഘാതം മൂലം കാലിലേക്കുള്ള രക്തയോട്ടം നിലച്ചു. മാസങ്ങൾ നീണ്ട ആശുപത്രിവാസത്തിനിടെ കാലിൽ 4–5 ശസ്ത്രക്രിയകൾ. ഒടുവിൽ വലതുകാൽ മുട്ടിനു താഴേക്കു മുറിച്ചുമാറ്റേണ്ടിവന്നു.


Fashion ⏭️

Back to top button