NEWS
‘കേന്ദ്ര പ്രോട്ടോക്കോൾ അനുസരിക്കില്ല’; കേരളത്തിൽ വന്ദേമാതരം രണ്ടുവരി മാത്രമേ ഉണ്ടാകൂവെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം ∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ മന്ത്രി കെ. മുരളീധരൻ. കേന്ദ്ര പ്രോട്ടോക്കോൾ അനുസരിക്കില്ലെന്നും കേരളത്തിൽ വന്ദേമാതരം രണ്ടുവരി മാത്രമേ ഉണ്ടാകൂ എന്നും മുരളീധരൻ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുള്ള വന്ദേമാതരം രണ്ട് വരി മാത്രമായിരുന്നു. ഗവർണർ പങ്കെടുത്ത പരിപാടിയായതിനാലാണ് അത് നടന്നത്. ഗവർണർ പങ്കെടുക്കുന്ന മറ്റു പരിപാടികളിലും അതുതന്നെയാണ് നടക്കുന്നത്. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥൻ മാത്രമാണ്. കേന്ദ്ര നിർദേശം താഴെത്തട്ടിലേക്ക് നൽകേണ്ടിവരും. എന്നാൽ അതല്ല സർക്കാർ നിലപാടെന്നും മുരളീധരൻ പറഞ്ഞു. അർജുൻ ആയങ്കിയെ പിടികൂടും എന്നുള്ളത് ഉറപ്പായിരുന്നു. കുറച്ചു ഷോ കാണിച്ച് നടന്നെന്ന് മാത്രം. ഒളിവിലിരുന്ന് പോസ്റ്റിടാൻ ആർക്കും കഴിയുമായിരുന്നുവെന്നും മുരളീധരൻ വിമർശിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഓഗസ്റ്റ് 9 മുതൽ 17 വരെയുള്ള ‘ഹർ ഘർ തിരംഗ’ പരിപാടികളിൽ വന്ദേമാതരം മുഴുവനായി പാടണമെന്നായിരുന്നു സർക്കുലർ. നിർദേശത്തെക്കുറിച്ച് അറിയില്ലെന്നും അന്വേഷിക്കാമെന്നും മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. നിർദേശം സംസ്ഥാനസർക്കാർ ഉണ്ടാക്കിയതോ പുതിയ സംഗതിയോ അല്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീനും പറഞ്ഞിരുന്നു. ലോക്ഭവനിൽനിന്ന് നിർദേശം കൊടുക്കാൻ പറയുമ്പോൾ ചീഫ് സെക്രട്ടറിക്ക് അത് നൽകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വന്ദേമാതരം പൂർണമായി പാടണമെന്നത് ആർഎസ്എസ്. നയമാണെന്നും നിർദേശം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആവശ്യപ്പെട്ടിരുന്നു.
Fashion ⏭️


