ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി തള്ളിയത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട്; രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ്

ഇ ശ്രീധരൻ, ജോൺ ബ്രിട്ടാസ് എം.പി
ന്യൂഡൽഹി: കേരളത്തിന് അതിവേഗ റെയിൽ പദ്ധതി നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. ഇനി അതിവേഗ റെയിൽപ്പാത കേരളത്തിന് ലഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ പരോക്ഷമായി വ്യക്തമാക്കിയതായും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭയിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ബ്രിട്ടാസിന്റെ പ്രതികരണം.
‘കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾ പൂർണമായും അസ്തമിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ. എന്റെ രണ്ട് ചോദ്യങ്ങൾക്കാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്—കേരളത്തിലെ അതവേഗ റെയിൽപ്പാതയെക്കുറിച്ചും പാലക്കാട്ടെ കോച്ച് ഫാക്ടറിയെക്കുറിച്ചും. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം കേരളത്തിന് ഇനി വേഗതയേറിയ തീവണ്ടിപ്പാത വേണ്ട എന്ന് തീരുമാനിച്ചു എന്നാണ് പരോക്ഷമായി കേന്ദ്രമന്ത്രി പറഞ്ഞിരിക്കുന്നത്.
ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന അർദ്ധ-അതിവേഗ പാത സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതിനാൽ ഇനി അതിൽ ചർച്ചകളൊന്നും സാധ്യമല്ലെന്നും, ഇ. ശ്രീധരൻ സമർപ്പിച്ച രണ്ടാമത്തെ പദ്ധതിയും കേരള സർക്കാർ വേണ്ടെന്നുവെച്ചതിനാൽ അതിലും ഇനി ചർച്ചകൾക്കൊന്നും പ്രസക്തിയില്ലെന്നുമാണ് കേന്ദ്ര നിലപാട്. റെയിൽവേയുടെ മൂന്നും നാലും പാതകളുടെ സർവേകളെക്കുറിച്ചും പഠനങ്ങളെക്കുറിച്ചും മാത്രമാണ് മറുപടിയിൽ പറയുന്നത്. അതാണെങ്കിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു എന്നല്ലാതെ എങ്ങുമെത്തിയിട്ടുമില്ല.
പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി ഉപേക്ഷിച്ചെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്. ‘ആവശ്യത്തിന് കോച്ച് ഫാക്ടറികൾ നിലവിലുണ്ട്’ എന്ന ന്യായം പറഞ്ഞാണ് കേന്ദ്രത്തിന്റെ ഈ കടുംവെട്ട്. മൊത്തത്തിൽ കേരളത്തിന്റെ റെയിൽവേ വികസന കാര്യത്തിൽ വലിയൊരു തിരിച്ചടിയാണിത്. നിലവിലെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും കേന്ദ്ര സർക്കാരിന്റെ അവഗണനയും പൂർണമായും വ്യക്തമാക്കുന്നതാണ് ഈ മറുപടികൾ’.- ജോൺ ബ്രിട്ടാസ് എംപി കുറിച്ചു.
English Summary
MP John Brittas stated Kerala lost its high-speed rail project due to state government incompetence. He alleged the central government indirectly indicated no future high-speed lines, citing the state’s abandonment of previous plans. Brittas also highlighted the central government’s decision to scrap the Palakkad coach factory, signifying a major railway development setback for Kerala.


