NEWS

അഞ്ചുവർഷത്തെ രക്ഷാദൗത്യം:  177 കോടി ചെലവിട്ട് ഇന്ത്യ  32,000 പേരെ നാട്ടിലെത്തിച്ചു

കൊച്ചി: രാജ്യാന്തര രക്ഷാദൗത്യങ്ങളുടെ ഭാഗമായി കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യ നാട്ടിലെത്തിച്ചത് യുദ്ധമേഖലയിൽ കുടുങ്ങിയ 32,000 പൗരന്മാരെ. ചെലവിട്ടത് 177 കോടി രൂപ. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷത്തിൽ 1.40 ലക്ഷം പേർക്ക് തിരിച്ചെത്താൻ സഹായവും നൽകി.

ഓപ്പറേഷൻ ഗംഗ (യുക്രെയ്ൻ), കാവേരി (സുഡാൻ), അജയ് (ഇസ്രയേൽ), ഇന്ദ്രാവതി (ഹെയ്‌ത്തി), സാഗർബന്ധു (ശ്രീലങ്ക), ഓപ്പറേഷൻ സിന്ധു (ഇറാൻ, ഇസ്രയേൽ) തുടങ്ങി പത്തിലധികം രക്ഷാദൗത്യങ്ങളാണ് 2022-25 കാലയളവിൽ നടത്തിയത്. നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ട്രാൻസിറ്റ് വീസകൾ, താമസം, പ്രാദേശിക ഗതാഗത സൗകര്യം എന്നിവ ഒരുക്കിയാണ് ഇന്ത്യക്കാരുടെ മടക്കം സാദ്ധ്യമാക്കിയത്. ഇതിനായി 6 കോടി ചെലവായി.

അടിയന്തര സാഹചര്യങ്ങളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നതിനൊപ്പം ഇന്ത്യൻ മിഷനുകൾ വഴി പ്രവാസികളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യും.

ഇ-മെയിൽ, സോഷ്യൽ മീഡിയ, 24 മണിക്കൂറും പ്രവർത്തിക്കുന്ന വിവിധ ഭാഷകളിലുള്ള ഹെൽപ്പ് ലൈൻ നമ്പറുകൾ, വാട്സാപ്പ് എന്നിവ വഴി സഹായം തേടാൻ സൗകര്യമുണ്ട്. കൺട്രോൾ റൂമുകൾ ഇതിന് പുറമേയാണ്.

ലൊക്കേഷനടക്കം അറിയിക്കാൻ

ഡിജിറ്റൽ സംവിധാനം വരും

രക്ഷാദൗത്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ ഡിജിറ്റൽ എമർജൻസി റെസ്പോൺസ് സംവിധാനം കേന്ദ്രസർക്കാർ പരീക്ഷിച്ചുവരികയാണ്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവർക്ക് തത്സമയ വിവരങ്ങളും ലൊക്കേഷനും പങ്കുവച്ച് വേഗത്തിൽ സഹായം തേടാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കും.

പ്രധാന ദൗത്യങ്ങളിൽ

നാടണഞ്ഞ മലയാളികൾ

ഗംഗ (യുക്രെയ്ൻ) – 3343

കാവേരി (സുഡാൻ)- 172

അജയ് (ഇസ്രയേൽ) – 121

സിന്ധു (ഇറാൻ, ഇസ്രയേൽ)- 83

Read News ⏭️

Back to top button