NEWS

റേഷൻകട തകർത്ത് ഗോതമ്പുപൊടി ചാക്ക് പുറത്തിട്ട് ചക്കകൊമ്പന്റെ പരാക്രമം, കാട്ടാനയെ തുരത്തി ആളുകൾ

chakka komban

ഇടുക്കി: ആനയിറങ്കലിൽ റേഷൻ കട തകർത്ത് കാട്ടാന ചക്കകൊമ്പൻ. പുലർച്ചെ നാല് മണിയോടെ ഇവിടെയെത്തിയ ആന റേഷൻകടയുടെ ബോർ‌ഡും മുൻവശത്തെ ഷീറ്റുമടക്കം തകർത്തു. ശേഷം ഭിത്തി തകർത്ത് ഒരു ചാക്ക് ആട്ട പുറത്തെടുത്തിട്ട് ഭക്ഷിക്കാൻ തുടങ്ങവെ ജനങ്ങൾ ശബ്‌ദം കേട്ട് ഓടിയെത്തി. ഉച്ചത്തിൽ ശബ്‌ദം മുഴക്കി ആനയെ ജനങ്ങൾ തുരത്തി.

നേരത്തെ പന്നിയാർ എസ്റ്റേറ്റ് ഭാഗത്തെ റേഷൻകടയിൽ കാട്ടാന സ്ഥിരമായി എത്തിയിരുന്നു. എന്നാൽ ഫെൻസിംഗ് അവിടെ ഏർപ്പെടുത്തിയതോടെ ആന എത്താതെയായി. ആനയിറങ്കലിലും റേഷൻകടയിലും സമീപ പ്രദേശത്തെ വീടുകളിലും ഫെൻസിംഗ് ഏർപ്പെടുത്തണമെന്ന് ജനങ്ങൾ വനംവകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നടപ്പായില്ല. ഇതിനിടെയാണ് ചക്കകൊമ്പൻ ഇന്ന് കട തകർത്തത്. കടയുടമ തന്നെ ഇത് പരിഹരിക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇടുക്കിയിൽ ജനവാസമേഖലകളിൽ കാട്ടാന ആക്രമണം രൂക്ഷമാകുകയാണ്. കഴിഞ്ഞദിവസം കാട്ടാന പടയപ്പയും റേഷൻകട തകർത്തിരുന്നു. മൂന്നാർ എസ്റ്റേറ്റ് മേഖലയിലാണ് പടയപ്പയുടെ ആക്രമണം ഉണ്ടായത്. സൈലന്റ് വാലിയിൽ ബസ് കാത്തിരുപ്പ് കേന്ദ്രവും ഇതിനോട് ചേർന്നുണ്ടായിരുന്ന പലചരക്കുകടയും കാട്ടാന തകർത്തു. കടയിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള സാധനങ്ങൾ നശിപ്പിച്ചതിലൂടെ ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതാണ് കണക്ക്.

ഇന്നലെ പുലർച്ചെയോടെയായിരുന്നു ആക്രമണം. കഴിഞ്ഞ ഒരു മാസമായി സൈലന്റ് വാലി എസ്റ്റേറ്റ് ഒന്ന്,രണ്ട് ഡിവിഷനുകളിൽ കാട്ടാന സ്ഥിരമായി എത്തുന്നതിനാൽ തൊഴിലാളികളും പ്രദേശവാസികളും വലിയ ഭീതിയിലാണ്. മേഖലയിലെ കൃഷിയിടങ്ങളിലിറങ്ങിയും വ്യാപക നാശനഷ്ടങ്ങളാണ് പടയപ്പ വരുത്തുന്നത്.

English Summary

A wild elephant, popularly known as Chakkakomban, damaged a ration shop in Anayirankal, Idukki, during the early hours of the morning. The elephant destroyed the shop’s signboard and front sheets before breaking through a wall to take out a sack of flour. It began eating the contents but fled after local residents rushed to the spot on hearing the noise.

Read News ⏭️

Back to top button