രാജ്യത്തെ ബാങ്കുകൾക്ക് വൻനേട്ടം, ലാഭം അരലക്ഷം കോടി കഴിഞ്ഞു, മുന്നിൽ ഇവർ

പ്രതീകാത്മക ചിത്രം
കൊച്ചി: നടപ്പു സാമ്പത്തിക വർഷം ആദ്യ ത്രൈമാസക്കാലയളവിൽ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ 50,151 കോടി രൂപയുടെ അറ്റാദായം കൈവരിച്ച് തിളക്കമുള്ള നേട്ടമുണ്ടാക്കി. ലാഭത്തിലെ വർദ്ധനയും ആസ്തി ഗുണമേന്മയിലെ മെച്ചവുമാണ് ബാങ്കുകൾക്ക് കരുത്തായത്. പലിശ വരുമാനത്തിലെ വളർച്ചയും കുറഞ്ഞ പ്രൊവിഷനിംഗും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) അടക്കമുള്ള പൊതുമേഖല ബാങ്കുകൾക്ക് നേട്ടമായി.
ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായത്തിൽ മാത്രമാണ് അവലോകന കാലയളവിൽ ഇടിവുണ്ടായത്. ഒറ്റത്തവണ ചെലവായി 5,680 കോടി രൂപ രേഖപ്പെടുത്തിയതാണ് ബാങ്കിന് തിരിച്ചടിയായത്. ബാങ്കുകളുടെയെല്ലാം അറ്റ നിഷ്ക്രിയ ആസ്തി ഒരു ശതമാനത്തിലും താഴെയാണ്.
ഇക്കാലയളവിൽ അറ്റാദായത്തിൽ 214 ശതമാനം വളർച്ചയോടെ പഞ്ചാബ് നാഷണൽ ബാങ്ക്(പി.എൻ.ബി) മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം 71.9 ശതമാനം ഇടിഞ്ഞ് 1,278 കോടി രൂപയിലെത്തി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ എസ്.ബി.ഐയാണ് ഏറ്റവും ഉയർന്ന അറ്റാദായം കൈവരിച്ചത്. എസ്.ബി.ഐയുടെ അറ്റാദായം 10.23 ശതമാനം ഉയർന്ന് 21,121.22 കോടി രൂപയായി. ആസ്തി ഗുണമേന്മയിൽ 0.13 ശതമാനം കിട്ടാക്കടവുമായി ബാങ്ക് ഒഫ് മഹാരാഷ്ട്രയാണ് മികച്ച നേട്ടമുണ്ടാക്കിയത്.
കിട്ടാക്കടം കുറഞ്ഞത് നേട്ടമായി
സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ യൂകോ ബാങ്കും പഞ്ചാബ് ആൻഡ് സിൻഡ് ബാങ്കും ഒഴികെയുള്ള ബാങ്കുകളെല്ലാം ആയിരം കോടി രൂപയിലധികം അറ്റാദായം കൈവരിച്ചു. പലിശ വരുമാനം കൂടുന്നതും കിട്ടാക്കടം കുത്തനെ കുറയ്ക്കാൻ കഴിഞ്ഞതുമാണ് പൊതുമേഖല ബാങ്കുകളുടെ ലാഭക്ഷമതയ്ക്ക് നേട്ടമായതെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.
ബാങ്ക് അറ്റാദായം
എസ്.ബി.ഐ 21,121.22 കോടി രൂപ
പി.എൻ.ബി 5,253 കോടി രൂപ
ബാങ്ക് ഒഫ് ബറോഡ 1,278 കോടി രൂപ
കാനറ ബാങ്ക് 4,856 കോടി രൂപ
യൂണിയൻ ബാങ്ക് 5,332 കോടി രൂപ
ഇന്ത്യൻ ബാങ്ക് 3,273 കോടി രൂപ
ഐ.ഒ.ബി 1,659 കോടി രൂപ
യൂകോ ബാങ്ക് 656 കോടി രൂപ
ബാങ്ക് ഒഫ് മഹാരാഷ്ട്ര 2,000 കോടി രൂപ
പഞ്ചാബ് ആൻഡ് സിൻഡ് 331 കോടി രൂപ
സെൻട്രൽ ബാങ്ക് 1,324 കോടി രൂപ
ബാങ്ക് ഒഫ് ഇന്ത്യ 3,068 കോടി രൂപ
RELATED TOPICS: INDIAN BANKS, INDIAN BANKS PROFIT, 50000 CRORE PROFIT, TOP BANKS INDIA
News ⏭️


