LIFESTYLE

11 -ാം വയസിൽ കുടുംബഭാരം ചുമലിൽ; ഇന്ന് സ്വന്തമായി രണ്ടുനില വീട്, മാസവരുമാനം 90,000 രൂപ! ഇതിലും വലിയ പ്രചോദനമുണ്ടോ?


സമൂഹമാധ്യമത്തിൽ ദിവസവും ആയിരക്കണക്കിന് വിഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ചില ദൃശ്യങ്ങൾ നമ്മുടെ ഉള്ളുലയ്ക്കുകയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തന്നെ തിരുത്തിക്കുറിക്കുകയും ചെയ്യും. അത്തരത്തിലൊന്നാണ് ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ ഉപൻ വർമ പങ്കുവച്ച ലസ്സി വിൽപനക്കാരന്റെ അഭിമുഖം. ഡൽഹിയിലെ ഒരു സാധാരണ ലസ്സി വിൽപനക്കാരന്റെ ദുരന്തവും പോരാട്ടവും നിറഞ്ഞ ഭൂതകാലത്തിൽ നിന്ന് വിജയത്തിലേക്കുള്ള അവിശ്വസനീയമായ യാത്രയാണ് സമൂഹമാധ്യമത്തിൽ തരംഗമായത്.11-ാം വയസ്സിൽ ചുമലിലേറ്റിയ കുടുംബഭാരംവളരെ ചെറുപ്പത്തിൽ, കടുത്ത പട്ടിണിക്കിടയിലാണ് ആ മനുഷ്യന് തന്റെ പിതാവിനെ നഷ്ടപ്പെടുന്നത്. താങ്ങായി നിൽക്കേണ്ട തണൽമരം വീണുപോയതോടെ, വെറും 11-ാം വയസ്സിൽ ആ ബാലന് കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും സ്വന്തം ചുമലിലേറ്റേണ്ടി വന്നു. സ്വന്തമായി തലചായ്ക്കാൻ ഒരു വീടുപോലുമില്ലാത്ത അവസ്ഥയിലായിരുന്നു അന്ന് കുടുംബം. പട്ടിണിയോട് പോരാടി, ദിവസവും വെറും 250 രൂപ മാത്രം സമ്പാദിച്ചാണ് അയാൾ കുടുംബം പുലർത്തിപ്പോന്നത്.‘ദൈവത്തോട് ഒരു കാര്യം ചോദിക്കാൻ കഴിഞ്ഞാൽ എന്തായിരിക്കും ചോദിക്കുക?’ എന്ന് ഉപൻ ചോദിച്ചപ്പോൾ ഒട്ടും മടിക്കാതെ അയാൾ മറുപടി നൽകി: ‘എന്റെ അച്ഛന്റെ ജീവൻ… അന്ന് ഞങ്ങൾക്ക് താമസിക്കാൻ ഒരു വീടുപോലും ഉണ്ടായരുന്നില്ല, ആ വിഷമത്തിലാണ് എന്റെ അച്ഛൻ മരിച്ചത്. അതുകൊണ്ടാണ് എനിക്ക് എന്റെ അച്ഛനെയാണ് തിരികെ വേണ്ടത്’. തന്റെ 11-ാം വയസ്സു മുതൽ കഠിനാധ്വാനം ചെയ്യുന്ന അനുഭവങ്ങൾ ഓർത്തെടുത്ത അയാൾ, പിതാവിന്റെ വേർപാടിനു ശേഷം നേരിട്ട പ്രതിസന്ധികളെക്കുറിച്ചും തുറന്നുപറഞ്ഞു.കണ്ണീരിൽ നിന്ന് പണിതുയർത്തിയ സ്വപ്നഭവനംപതിറ്റാണ്ടുകൾ നീണ്ട അശ്രാന്ത പരിശ്രമവും അടിയറവ് പറയാത്ത മനോധൈര്യവും ആ മനുഷ്യന്റെ ജീവിതത്തെ മാറ്റിമറിച്ചു. ചോര നീരാക്കി ജോലി ചെയ്ത അയാൾ, തന്റെ സഹോദരങ്ങളുടെ വിവാഹം ഭംഗിയായി നടത്തിക്കൊടുത്തു. പിന്നീട് സ്വയം വിവാഹിതനായി. അന്ന് ആഗ്രഹിച്ചതുപോലെ, തന്റെ കുടുംബത്തിനായി ഉത്തർപ്രദേശിൽ സുരക്ഷിതമായ ഒരു വീടും പണിതുയർത്തി. ഒരുകാലത്ത് ദിനംപ്രതി 250 രൂപ മാത്രം ലഭിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് ഡൽഹിയിൽ ലസ്സി വിറ്റ് പ്രതിമാസം 80,000 മുതൽ 90,000 രൂപ വരെ അദ്ദേഹം സമ്പാദിക്കുന്നുണ്ട്.


Cinema ⏭️

Back to top button