BUSINESS

ഹോർമുസിൽ തടസം, ചൈനീസ് തീരത്ത് കപ്പലുകളുടെ തിരക്ക്, ഒരു മാസത്തിൽ എത്തേണ്ടതിന് മൂന്നു മാസം


കൊച്ചി ∙ ഓണത്തോടെ ആരംഭിക്കുന്ന രാജ്യത്തെ ഉത്സവകാലത്തെ ലക്ഷ്യമാക്കി വലിയ തോതിൽ ഉൽപാദനം നടത്തിക്കൊണ്ടിരിക്കുന്ന കൺസ്യൂമർ– ഇലക്ട്രോണിക്സ് ഉൽപന്ന മേഖല പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായതിന്റെ ആശങ്കയിൽ. ഇപ്പോഴത്തെ ഇറാൻ–യുഎസ് സൈനിക നടപടികൾ തുടർന്നാൽ എണ്ണവില വീണ്ടും കൂടുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യും. ഇത് അവരുടെ സ്‌പെയർപാർട്സുകളുടെയും പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ട് നിർമിക്കുന്ന പാക്കിങ് വസ്തുക്കളുടെയും ഇറക്കുമതിയെ കാര്യമായി ബാധിക്കും.ഇതു മറികടക്കാനായി പല കമ്പനികളും ചൈനയിൽ നിന്നുള്ള ഇറക്കുമതി കൂട്ടുകയും ഇവയുടെ കരുതൽ ശേഖരം 20% വരെ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓണം–ദീപാവലി ഉത്സവകാലത്താണ് ഈ മേഖലയുടെ ഉൽപന്നങ്ങൾ ഏറ്റവുമധികം വിറ്റഴിയുന്നത്. ഹോർമുസ് അടച്ചതോടെ പെട്രോളിയം അധിഷ്ഠിത അസംസ്കൃത വസ്തുക്കൾ തേടി കൂടുതൽ കപ്പലുകൾ ചൈനയിൽ എത്താൻ തുടങ്ങി. ഇത് ചൈനീസ് തുറമുഖങ്ങളിൽ തിരക്കിനു കാരണമായിട്ടുണ്ട്. ഇതോടെ ചരക്കുകളുമായി ഈ തുറമുഖങ്ങളിൽ നിന്നുള്ള കപ്പലുകളുടെ യാത്ര അനിശ്ചിതമായി നീളുകയാണ്. അസംസ്കൃത വസ്തുക്കൾക്കായി ചൈനയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ കമ്പനികൾ ഉൽപാദനം നിലയ്ക്കുമോയെന്ന ആശങ്കയിലാണ്. ചൈനയിൽ നിന്ന് ഒരു മാസം കൊണ്ട് എത്തുന്ന കപ്പലുകൾ ഇപ്പോൾ 3 മാസം വരെ എടുക്കുന്നു.


Travel ⏭️

Back to top button