BUSINESS

സോളാറിനും ഇവിക്കും പിന്നാലെ ചൈനീസ് വില്ലന്‍; ഹ്യൂമനോയ്ഡ് റോബോട്ടുകളെ നിരോധിച്ച് അമേരിക്ക, ഇന്ത്യയ്ക്ക് പണിയാകുമോ?


Humanoid Robots: ഇലക്ട്രിക് വാഹനങ്ങള്‍ക്കും, സോളാര്‍ പാനലുകള്‍ക്കും ശേഷം ആഗോള വിപണിയില്‍ പുതിയ അങ്കത്തിന് തയ്യാറെടുക്കുകയാണ് ചൈനയെന്ന് റിപ്പോര്‍ട്ട്. മനുഷ്യനെപ്പോലെ പ്രവര്‍ത്തിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളാണ് ആശങ്കയ്ക്ക് കാരണം. കുറഞ്ഞ ചെലവില്‍ അവ ലോകമെമ്പാടും എത്തിക്കാനുള്ള ശ്രമത്തിലാണ് ചൈന. സൈബര്‍ സുരക്ഷ, സപ്ലൈ ചെയിന്‍ തുടങ്ങിയ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ ഇറക്കുമതി അമേരിക്ക നിരോധിച്ചു കഴിഞ്ഞു. ചൈനയുടെ റോബോട്ടുകള്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കുമെന്നാണ് വിലയിരുത്തല്‍. ഈ വിവരങ്ങളാണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടുത്ത നടപടികളുമായി യുഎസ് എഫ്‌സിസി ഇറക്കുമതി നിരോധനമാണ് യുഎസിന്റെ എടുത്തുപറയേണ്ട നടപടി. ചൈനീസ് നിര്‍മ്മിത ഹ്യൂമനോയ്ഡ്, നാലുകാലുള്ള ക്വാഡ്രപ്പഡ് റോബോട്ടുകള്‍ എന്നിവയുടെ ഇറക്കുമതി പൂര്‍ണ്ണമായി തടഞ്ഞിട്ടുണ്ട്. ഇവയെ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി പട്ടികപ്പെടുത്തിയിരിക്കുന്നു. വിദേശ നിര്‍മ്മിത റോബോട്ടുകള്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ അവയിലടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ കുറഞ്ഞത് 65 ശതമാനമെങ്കിലും അമേരിക്കയില്‍ നിര്‍മ്മിച്ചതായിരിക്കണമെന്ന് യുഎസ് പറയുന്നു. അമേരിക്കന്‍ നിര്‍മ്മിത ചിപ്പുകളും പാര്‍ട്‌സുകളും ഇല്ലാത്ത ചൈനീസ് കമ്പനികള്‍ക്ക് ഇനി വിപണിയില്‍ ലൈസന്‍സ് നല്‍കില്ല. റോബോട്ടുകള്‍ക്ക് പുറമെ, സോളാര്‍ പാനലുകള്‍, ഡാറ്റാ സെന്ററുകള്‍, പവര്‍ ഗ്രിഡുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മ്മിത കണക്റ്റഡ് പവര്‍ ഇന്‍വെര്‍ട്ടറുകളുടെ ഇറക്കുമതിയും യുഎസ് തടഞ്ഞു.റോബോട്ടുകളിലെ ഹൈടെക് ക്യാമറകള്‍, ലൈഡാര്‍, എഐ സെന്‍സറുകള്‍ എന്നിവ വഴി അമേരിക്കന്‍ പൗരന്മാരുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ഡാറ്റ ചൈനീസ് ഏജന്‍സികള്‍ ചോര്‍ത്തുന്നത് തടയാനാണ് ഇതെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നു. ചൈനീസ് കമ്പനികളുടെ ഭീഷണികളില്‍ നിന്ന് യുഎസ് റോബോട്ട് നിര്‍മ്മാണ കമ്പനികളെ രക്ഷിക്കാനും യുഎസ് ഭരണകൂടം ശ്രമിക്കുന്നു. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെ?സോളാര്‍, ബാറ്ററി, ഇവി മേഖലകളില്‍ ചെയ്തതുപോലെ വളരെ കുറഞ്ഞ ചിലവില്‍ വന്‍തോതില്‍ റോബോട്ടുകള്‍ നിര്‍മ്മിച്ച് ലോകവിപണി കീഴടക്കാനാണ് ചൈനയുടെ ശ്രമം. 2025 ലെ കണക്ക് പ്രകാരം ആഗോള ഹ്യൂമനോയ്ഡ് റോബോട്ട് വിതരണത്തിന്റെ 90 ശതമാനവും ചൈനീസ് കമ്പനികളുടെ സംഭാവനയാണ്. അമേരിക്കന്‍ കമ്പനികളായ ടെസ്ലയേക്കാളും വളരെ മുന്നിലാണ് ചൈനീസ് കമ്പനികള്‍.റിപ്പോര്‍ട്ടുകള്‍ ചൈനയില്‍ ഇപ്പോള്‍ 140-ലധികം ഹ്യൂമനോയ്ഡ് റോബോട്ട് നിര്‍മ്മാതാക്കളുണ്ട്. പേറ്റന്റുകളുടെ അടിസ്ഥാനത്തില്‍ ലോകത്തെ മികച്ച 10 റോബോട്ടിക് സ്റ്റാര്‍ട്ടപ്പുകളില്‍ ആറെണ്ണവും ചൈനീസ് കമ്പനികളാണ്. റോബോട്ടുകള്‍ക്ക് ആവശ്യമായ ബാറ്ററികള്‍, മോട്ടോറുകള്‍, സെന്‍സറുകള്‍, ക്യാമറകള്‍ എന്നിവ വികസിപ്പിക്കുന്നതില്‍ ചൈനയ്ക്ക് വലിയ കഴിവുണ്ട്. ഇന്ത്യയെ എങ്ങനെ ബാധിക്കും?ജനസാന്ദ്രതയേറിയ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് കുറഞ്ഞ വിലയില്‍ ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ എത്തുന്നത് വ്യവസായ, നിര്‍മ്മാണ, സേവന മേഖലകളില്‍ വലിയ തോതിലുള്ള തൊഴില്‍ നഷ്ടത്തിന് കാരണമാകാം. ഇന്ത്യന്‍ സുരക്ഷയ്ക്കും ഈ റോബോട്ടുകള്‍ ഭീഷണിയായേക്കാം. നിരന്തരം ഡാറ്റ ശേഖരിക്കുന്ന ക്യാമറകളും സെന്‍സറുകളും അടങ്ങിയ ചൈനീസ് റോബോട്ടുകള്‍ ചാരപ്രവര്‍ത്തനങ്ങള്‍ക്കും വ്യക്തിഗത ഡാറ്റാ ചോര്‍ച്ചകള്‍ക്കും കാരണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. റോബോട്ടിക്‌സ്, നിര്‍മ്മിത ബുദ്ധി മേഖലകളില്‍ വളര്‍ന്നുവരുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചൈനയുടെ ഈ മുന്നേറ്റം വലിയ ഭീഷണിയാകും. റോബോട്ടിക്‌സിലും ചൈനയെ ആശ്രയിക്കേണ്ടി വന്നാല്‍ അത് മേക്ക് ഇന്‍ ഇന്ത്യ പോലുള്ള ആത്മനിര്‍ഭര്‍ (സ്വയംപര്യാപ്തതാ) പദ്ധതികള്‍ക്ക് കനത്ത തിരിച്ചടിയാകും.


Read News

Back to top button