BUSINESS

ഇറാന്റെ കൈയ്യിലെ ‘സ്വര്‍ണ്ണായുധം’, ലോകത്തിന് മുഴുവന്‍ പേടി; യുഎസും ആണാവായുധം വിട്ട് പിന്നാലെ


Strait of Hormuz : ഇറാന്റെ ആണവായുധ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഇസ്രായേലും, യുഎസും യുദ്ധം ആരംഭിച്ചത്. എന്നാല്‍ നിലവില്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ലോകത്തെ വിറപ്പിക്കുന്ന ആണവായുധങ്ങളേക്കാള്‍ വലിയൊരു വജ്രായുധം ഇറാന്റെ കൈയ്യിലുണ്ട്. നിലവില്‍ യുദ്ധം പുരോഗമിക്കുന്നത് ഇതിനു കൂടി വേണ്ടിയാണ്. അതാണ് ഹോര്‍മുസ് കടലിടുക്ക് . ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തടഞ്ഞതോടെ ലോകത്തിന്റെ തന്നെ സന്തുലനം തെറ്റിയെന്നു പറയാം. ആഗോള സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ ഈ കുഞ്ഞു ജലപാതയില്‍ ഇറാന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) ഇറാന്റെ തങ്ങളുടെ ‘വജ്രായുധം’ ആകുന്നത് എങ്ങനെയെന്ന് നോക്കാം. ഹോര്‍മുസ് ഇറാന്റെ വജ്രായുധമാകുന്നത് എങ്ങനെ?ഹോര്‍മുസിന്റെ ഇറാന്റെ ‘സ്വര്‍ണ്ണായുധം’ എന്നാണ് നിലവില്‍ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായ മേധാവിത്വമാണ് ഇവിടെ ഇറാന്റെ തുറുപ്പുചീട്ട്. പേര്‍ഷ്യന്‍ ഗള്‍ഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ ജലപാതയുടെ വടക്കന്‍ തീരം പൂര്‍ണ്ണമായും ഇറാന്റെ നിയന്ത്രണത്തിലാണ്. തന്ത്രപ്രധാനമായ ചില ദ്വീപുകളും ഇവിടെ ഇറാന്റെ പക്കലുണ്ട്.ലോകത്ത് കടല്‍മാര്‍ഗം കടന്നുപോകുന്ന അസംസ്‌കൃത എണ്ണയുടെ ഏകദേശം 25 ശതമാനവും, ദ്രവീകൃത പ്രകൃതി വാതകത്തിന്റെ വലിയൊരു പങ്കും ഹോര്‍മുസ് വഴിയാണ് നടക്കുന്നത്. വന്‍കിട സൈനിക സന്നാഹങ്ങള്‍ കൂടാതെ, മിസൈലുകള്‍, ഡ്രോണുകള്‍, സ്പീഡ് ബോട്ടുകള്‍, കടല്‍ മൈനുകള്‍ എന്നിവ വഴി തന്നെ ഈ പാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായി തടയാന്‍ ഇറാന് സാധിക്കും. ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ സംഭവിക്കുന്നത് എന്ത്?അത്തരമൊരു സാഹചര്യത്തില്‍ ആഗോള എണ്ണവിപണിയുടെ താളം തെറ്റും. സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം പൂര്‍ണ്ണമായും നിലയ്ക്കും. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ധനക്ഷാമത്തിന് കാരണമായേക്കും. ഗള്‍ഫ് മേഖലയുടെ പ്രധാന വരുമാന സ്രോതസാകും ഇല്ലാതാകുന്നത്. എണ്ണ കിട്ടാതെ വരുന്നതോടെ മറ്റു രാജ്യങ്ങളുടെ വളര്‍ച്ചയും മുരടിക്കും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരും. ഇത് ആഗോളതലത്തില്‍ വന്‍ വിലക്കയറ്റത്തിന് വഴിവയ്ക്കും. ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാകും പ്രധാനമായും ബാധിക്കപ്പെടുക. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 30 ശതമാനവും, എല്‍പിജി ഇറക്കുമതിയുടെ ഭൂരിഭാഗവും ഹോര്‍മുസ് വഴിയാണ് നടക്കുന്നത്. യുഎസിനും ഹോര്‍മുസ് തലവേദനയാകുന്നുഇറാന്റെ യുറേനിയം ലക്ഷ്യമിട്ട് എത്തിയ യുഎസിന് നിലവില്‍ വേണ്ടത് ഹോര്‍മുസ് ആണ്. ഇറാന്‍ ഹോര്‍മുസില്‍ പിടിമുറുക്കിയതോടെ ബാധിക്കപ്പെട്ട ലോക രാജ്യങ്ങളും, ഗള്‍ഫും അമേരിക്കയ്ക്ക് വലിയ സമ്മര്‍ദം നല്‍കുന്നു. ഇറാന്റെ ആണവായുധം ഭാവിയിലെ ഭീഷണിയാണെങ്കില്‍, ഹോര്‍മുസ് അടയ്ക്കുന്നത് ലോക സമ്പദ്വ്യവസ്ഥയെ മണിക്കൂറുകള്‍ക്കകം തകിടം മറിക്കാന്‍ പോന്ന പെട്ടെന്നുള്ള ആയുധമാണെന്ന് ഇവര്‍ പറയുന്നു. ആഗോള എണ്ണവില വര്‍ധന അമേരിക്കയിലെ ആഭ്യന്തര ഇന്ധനവിലയെയും ബാധിച്ചു. ഇത് യുഎസ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഹോര്‍മുസിലെ സമാധാനം നിലനിര്‍ത്തുക എന്നത് അമേരിക്കയുടെ ആവശ്യമായി മാറുകയാണ്. യുദ്ധത്തിന് പോയ ട്രംപിന്റെ അധികാരങ്ങള്‍ക്ക് യുഎസ് ഹൗസുകള്‍ കൂച്ചുവിലങ്ങിട്ടു കഴിഞ്ഞു. ആണവ ചര്‍ച്ചകളേക്കാള്‍ ഹോര്‍മുസ് കടലിടുക്കിന്മേലുള്ള തങ്ങളുടെ അധികാരത്തിന് ഇറാന്‍ വാശി പിടിക്കുന്നു. ഹോര്‍മുസില്‍ ടോള്‍ ഈടാക്കാനുള്ള അനുമതിയാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇത്തരമൊരു അനുമതി മറ്റു രാജ്യങ്ങളെ അമേരിക്കയ്ക്ക് എതിരേ തിരിക്കും. ചുരുക്കി പറഞ്ഞാല്‍ ഹോര്‍മുസ് ഇറാന്റെ പിടിവള്ളിയും, സ്വര്‍ണ്ണായുധവും ആകുന്നു. അതേസമയം അമേരിക്കയ്ക്ക് തലവേദനയും. അതിനാല്‍ യുറേനിയം അന്വേഷിച്ചെത്തിയ യുഎസ് പോലും നിലവില്‍ ഹോര്‍മുസിലെ സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.


Read News

Back to top button