NEWS

ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട്; റാണി  ലക്ഷ്മി ഭർത്താവിന്  ഓണസമ്മാനമായി  നൽകിയത്  ടോറസ്  ലോറി, വിവരങ്ങൾ പുറത്ത്

എം ആർ റാണി ലക്ഷ്മി

കോന്നി: രണ്ട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയുടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോന്നി മ്ലാന്തടം പുത്തൻവിളയിൽ വീട്ടിൽ എം ആർ റാണി ലക്ഷ്മിയാണ് ഇന്നലെ കോന്നി പൊലീസിന്റെ പിടിയിലായത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ നിന്നാണ് തട്ടിയെടുത്തത്. പഞ്ചായത്ത് സെക്രട്ടറിമാർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്.

റാണി ലക്ഷ്മി ഭർത്താവിന് ഓണസമ്മാനമായി നൽകിയത് ടോറസ് ലോറിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ പണം ഇതിനായി ഉപയോഗിച്ചുവെന്നാണ് സംശയിക്കുന്നത്. റാണി ലക്ഷ്മി നേരത്തെ ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു. റാണി ലക്ഷ്മി യും ഭർത്താവും മുൻപും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. തട്ടിപ്പിന് പിന്നിൽ വൻ ആസൂത്രണം നടന്നെന്നാണ് പൊലീസ് പറയുന്നത്.

ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കുന്നതിനും വീടുകളുടെ അറ്റകുറ്റപ്പണിക്കുമായി അനുവദിച്ച പണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് റാണി ലക്ഷ്മി മാറ്റിയതായി പൊലീസ് പറഞ്ഞു. കൊല്ലം നീണ്ടകരയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ് 51,23,000 രൂപ മാറ്റിയത്. പഞ്ചായത്തിന് പുറത്ത് താമസിക്കുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഗുണഭാേക്താക്കളാക്കി വ്യാജരേഖയും ചമച്ചു. വീടുപണി പൂർത്തീകരിച്ചവർക്ക് പണം നൽകാൻ കാലതാമസം വന്നതോടെ പഞ്ചായത്ത് ഭരണസമിതികൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പണം തിരിച്ചടയ്ക്കാതിരുന്നതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

English Summary

Village Extension Officer Rani Lakshmi allegedly committed irregularities in all three panchayats where she had worked. Police suspect that money allegedly diverted from the Life housing scheme was used to buy a Torus lorry, which she reportedly gifted to her husband as an Onam present.
RELATED TOPICS: RANI LAKSHMI, LIFE MISSION SCAM, TORUS LORRY, KERALA PANCHAYAT SCAM, VILLAGE EXTENSION OFFICER

Read News ⏭️

Back to top button