SPORTS

‘ലോകം പാക്കിസ്ഥാനെ നോക്കി ചിരിക്കുന്നു’; ഏഴു താരങ്ങളെ പുറത്താക്കിയിട്ടും രോഷം തീരാതെ പിസിബി, ഇമാം കുരുങ്ങുമോ?


ലഹോർ∙ ഇംഗ്ലണ്ടിനെതിരായ ലീഡ്സ്, ലോർഡ്സ് ടെസ്റ്റുകളിലെ തോൽവികളെ തുടർന്ന് ടീമിലെ ഏഴു താരങ്ങളെയും കോച്ചിനെയും മാറ്റിയതിനു പിന്നാലെ അടുത്ത നീക്കവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ചൊവ്വാഴ്ച പാക്കിസ്ഥാനിലെത്തിയ ഓപ്പണർ ഇമാം ഉൾ ഹഖിന്റെ പരുക്കിന്റെ ഗൗരവത്തെക്കുറിച്ച് പിസിബി പ്രത്യേക അന്വേഷണം നടത്തും. പരുക്കിന്റെ പേരു പറഞ്ഞ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും ഇമാം ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. ഇമാം പരുക്ക് അഭിനയിക്കുകയാണെന്ന് അഭ്യൂഹങ്ങൾ പരന്നതോടെ താരത്തിന്റെ കാലിന് ശരിക്കും പരുക്കുണ്ടെന്ന് ടീം മാനേജ്മെന്റിന് പ്രസ്താവന ഇറക്കേണ്ടിവന്നു. എന്നാൽ കാര്യങ്ങൾ അവിടെയും നിൽക്കുന്ന മട്ടില്ല.2017ൽ പാക്ക് ടീമിൽ അരങ്ങേറിയ ഇമാം, 31 ടെസ്റ്റ്, 75 ഏകദിനം, രണ്ട് ട്വന്റി20 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖിന്റെ അടുത്ത ബന്ധു കൂടിയാണ് ഇമാം ഉൾ ഹഖ്. ഇമാമിനു പുറമേ, മുഹമ്മദ് റിസ്‍വാൻ, സൽമാൻ ആഗ, ആമിർ ജമാൽ, ഖുറം ഷഹ്ഷാദ്, അലി ഉസ്മാൻ, മുഹമ്മദ് അവെയ്സ് സഫർ എന്നിവരെയാണ് ടീമിൽനിന്ന് ഒഴിവാക്കിയത്. പരിശീലകൻ സർഫറാസ് അഹമ്മദിനെയും ബോളിങ് കോച്ച് ഉമർ ഗുലിനെയും പാക്ക് ബോർഡ് ഇംഗ്ലണ്ടിൽനിന്നു നാട്ടിലേക്കു കയറ്റി വിട്ടു. മൈക്ക് ഹെസ്സനാണ് അവസാന ടെസ്റ്റിൽ പാക്കിസ്ഥാനെ പരിശീലിപ്പിക്കുക.‘‘പാക്കിസ്ഥാൻ ഈ പരമ്പര തോറ്റു. പക്ഷേ ലോകം നമ്മളെ നോക്കി ചിരിക്കുകയാണ്. കാരണം പാക്ക് ടീം ഒന്നു പോരാടി നോക്കിയിട്ടു പോലുമില്ല. ഗ്രൗണ്ടിലെടുത്ത തീരുമാനങ്ങൾ പലതും പിഴച്ചു. പേസ് ബോളിങ് ഓൾറൗണ്ടർ ടീമിലുണ്ടായിട്ടും കളിപ്പിച്ചില്ല. പേസർമാരായ മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, ഖുറം ഷെഹ്‌സാദ് എന്നിവരെല്ലാം ഒരേ രീതിയിലാണ് പന്തെറിയുന്നത്. അതുകൊണ്ട് ഉബൈദ് ഷായെ കളിപ്പിക്കാൻ ഞാൻ പറഞ്ഞതാണ്. ടീമിൽ രണ്ടാമതൊരു വിക്കറ്റ് കീപ്പർ കൂടിയുണ്ടായിരുന്നു. ബാറ്റിങ് ക്രമത്തിലെ ആദ്യത്തെ ഏഴു പേർ പന്തെറിയുന്നവരല്ല. പാക്കിസ്ഥാൻ ഒരു ഓൾറൗണ്ടറെ കളിപ്പിക്കണമായിരുന്നു. ഒരു പേസർ‍ കൂടിയുണ്ടായിരുന്നെങ്കിൽ ആക്രമണത്തിന്റെ രീതി തന്നെ മാറ്റാമായിരുന്നു. തുടർച്ചയായി 140ന് അടുത്ത് വേഗതയിൽ പന്തെറിയുന്ന ഉബൈദ് ഷായെ കളിപ്പിക്കണമെന്ന് അതുകൊണ്ടാണു ഞാൻ പറഞ്ഞത്. എന്നാൽ ആരും കേട്ടില്ല. പരമ്പര നമ്മൾ തോറ്റുകഴിഞ്ഞു. പാക്കിസ്ഥാനിൽ കഴിവുള്ള യുവതാരങ്ങൾ ഉണ്ടെന്ന് അറിയിക്കാനാണ് പുതിയ കളിക്കാരെ ഇംഗ്ലണ്ടിലേക്ക് അയച്ചത്.’’- ആക്വിബ് ജാവേദ് തുറന്നടിച്ചു.


Auto ⏭️

Back to top button