BUSINESS
അറബ് സഞ്ചാരികൾ കേരളത്തിന്റെ അതിഥികളല്ല, കുടുംബമെന്ന് മുഖ്യമന്ത്രി സതീശൻ; ഗൾഫിലേക്ക് ക്രൂസ് കപ്പൽ

കൊച്ചി∙ അറബ് രാജ്യങ്ങളിൽ നിന്നുള്ളവർ കേരളത്തിന് അതിഥികളല്ല, സഹോദരരും കുടുംബാംഗങ്ങളുമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അറബ്–കേരള ടൂറിസം വർധിപ്പിക്കുന്നതിന് എല്ലാ ഗൾഫ് രാജ്യങ്ങളിലെയും ടൂർ ഓപ്പറേറ്റർമാർ മുഖ്യ പരിഗണന കൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്ക് ക്രൂസ് കപ്പൽ സർവീസുകളും നിലവിൽ വരും. അടുത്ത മാസം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അറബ് സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്തോ–അറബ് കണക്ട് എന്ന ടൂർ ഓപ്പറേറ്റർമാർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബ് വിപണിയിൽ കേരള ടൂറിസത്തിന് ഇനിയും മുന്നേറാനുണ്ടെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു. ടൂറിസത്തിനു സംഭാവനകൾ നൽകിയ ഇ.എം.നജീബ്, ജോയി ആന്റണി, ഡോ.മുഹമ്മദ് ഫർഹാദ്, രാഹുൽ ടോം, അമർജിത് മേനോൻ, ബേബി മാത്യു, തേജസ്സ് നമ്പ്യാർ തുടങ്ങിയവർക്ക് മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്തു. ബി2ബി സംഗത്തിൽ സൗദി അറേബ്യ, ഒമാൻ, ഈജിപ്ത്, ജോർദാൻ, ഖത്തർ, യുഎഇ തുടങ്ങി 10 അറബ് രാജ്യങ്ങളിൽ നിന്നുള്ള 175 ടൂർ ഓപ്പറേറ്റർമാരും ട്രാവൽ ഏജന്റുമാരും പങ്കെടുത്തു.
Travel ⏭️


