NEWS

ഹോട്ടൽ ബിരിയാണികളിൽ ചേർത്തത് മാരക രാസവസ്‌തു; നിർമാണ യൂണിറ്റിൽ എലികാഷ്‌ടവും കുപ്പിച്ചില്ലും

പ്രതീകാത്മക ചിത്രം

കോഴിക്കോട്: പാചകത്തിനായി ഉപയോഗിക്കുന്ന റോസ് വാട്ടറിൽ മാരകമായ രാസവസ്‌തു കലർന്ന വ്യാവസായിക എസൻസ് ചേർക്കുന്നതായി കണ്ടെത്തൽ. പിന്നാലെ കോഴിക്കോട് നല്ലളത്തുള്ള ഭക്ഷ്യനിർമാണ യൂണിറ്റായ ആസാദ് ഫുഡ് പ്രൊഡക്‌ട്‌സ് ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. ‘ഓപ്പറേഷൻ ഓണം’ എന്ന പേരിലാണ് അധികൃതർ മിന്നൽ പരിശോധന നടത്തിയത്. ബിരിയാണി, പായസം, ഹൽവ തുടങ്ങിയവയ്‌ക്ക് സുഗന്ധം നൽകാൻ ഉപയോഗിക്കുന്ന റോസ് വാട്ടറിൽ, സോപ്പും അഗർബത്തികളും നിർമിക്കാൻ ഉപയോഗിക്കുന്ന ഇൻഡസ്‌ട്രിയൽ ഗ്രേഡ് എസൻസാണ് ഇവർ ഉപയോഗിച്ചിരുന്നത്.

വ്യാവസായിക ആവശ്യത്തിന് മാത്രമുള്ളതെന്ന് ലേബൽ ചെയ്‌ത എസൻസാണ് ഭക്ഷ്യവസ്‌തുക്കൾ ഉണ്ടാക്കാനായി സ്ഥാപനം ഉപയോഗിച്ചത്. മനുഷ്യർക്ക് ഏറെ ഹാനികരമായ ഈ രാസപദാർത്ഥം ഡിറ്റർജന്റുകൾ, പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ എന്നിവയിൽ മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളു. അച്ചാറുകളും സോസുകളും നിർമിച്ചിരുന്ന യൂണിറ്റ് അതീവ വൃത്തിഹീനമായിരുന്നെന്നും പരിശോധനയിൽ കണ്ടെത്തി. ഇവിടെ എലികാഷ്‌‌ടം, കുപ്പിച്ചില്ലുകൾ, മാലിന്യങ്ങൾ എന്നിവ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

ഇവിടെ നിർമിച്ചിരുന്ന റോസ്‌വാട്ടർ ഉപയോഗിക്കുന്നതിലൂടെ ഛർദി, വയറിലെ അസ്വസ്ഥതകൾ ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഈ യൂണിറ്റിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മറ്റിടങ്ങളിലേക്കും വിതരണം ചെയ്‌തിട്ടുണ്ട്. സ്ഥാപനത്തിന് നോട്ടീസ് നൽകിയ അധികൃതർ സാമ്പിളുകൾ ശേഖരിച്ച് ശാസ്‌ത്രീയ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഓണം പ്രമാണിച്ച് ജനങ്ങളുടെ ആരോഗ്യം മുൻനി‌ർത്തി ജില്ലയിലുടനീളം പരിശോധനകൾ കർശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

English Summary

Kerala food safety officials shut down a food manufacturing unit in Kozhikode after finding industrial-grade essence, meant for soaps and perfumes, being used in rose water for food products. Inspectors also found unhygienic conditions, including rat droppings and broken glass. Samples have been sent for testing as authorities intensify pre-Onam food safety inspections.
RELATED TOPICS: FOOD SAFETY RAID, KOZHIKODE FOOD SAFETY RAID, KOZHIKODE BIRYANI, HOTEL BIRYANI CHEMICAL, KOZHIKODE FOOD INSPECTION

Read News ⏭️

Back to top button