ഗോവയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: ഈ നിയമങ്ങൾ പാലിക്കാത്തവർക്ക് ഇനിമുതൽ ഒരു ലക്ഷം രൂപവരെ പിഴ

ഗോവ ബീച്ച്
യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ പ്രയപ്പെട്ട ഇടങ്ങളിലൊന്നാണ് ഗോവ. നിരവധിപേരാണ് ദിനംപ്രതി ഇവിടേയ്ക്ക് എത്തുന്നത്. അതുകൊണ്ട് ഗോവയിലെ ബീച്ചുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കൂടുതൽ വൃത്തിയായും സുരക്ഷിതമായും നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ ഇത് ലക്ഷ്യമിട്ട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഗോവ ടൂറിസം വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ടൂറിസം ഡയറക്ടർ കേദാർ നായിക് പുതിയ ഉത്തരവും പുറപ്പെടുവിപ്പിച്ചു.
ഉത്തരവ് പ്രകാരം പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന ചില കാര്യങ്ങൾ ശിക്ഷാർഹമായ കുറ്റങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനും പൊലീസിനും ടൂറിസം ഉദ്യോഗസ്ഥർക്കും പൂർണ അധികാരം നൽകിയിട്ടുണ്ട്. കുറ്റക്കാർ ഭാരതീയ ന്യായ സംഹിത 2023 ലെ സെക്ഷൻ 223 പ്രകാരം നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്രധാനപ്പെട്ട നിയമലംഘനങ്ങൾ
മുൻകൂർ അനുമതിയില്ലാതെ ബീച്ചുകളിൽ പാർട്ടികളോ മറ്റുപരിപാടികളോ സംഘടിപ്പിക്കുന്നത് നിരോധിച്ചു.
രജിസ്റ്റർ ചെയ്യാത്ത ടൂറിസ്റ്ര് ഗൈഡുകളെയോ മസാജ് തൊഴിലാളികളെയോ ജോലിയ്ക്ക് നിയമിക്കുന്നത് കുറ്റകരമാണ്.
ക്രൂയിസ്, വാട്ടർ സ്പോർട്സ് ടിക്കറ്റുകൾ അംഗീകൃത കൗണ്ടറുകളിൽ നിന്ന് മാത്രമേ സഞ്ചാരികൾ വാങ്ങാൻ പാടുള്ളൂ. അനധികൃത ടിക്കറ്റ് വിൽപ്പനക്കാരിൽ നിന്ന് വാങ്ങുന്നത് ശിക്ഷാർഹമാണ്.
അനുമതിയില്ലാത്ത ബോട്ട് യാത്രകളും വാട്ടർ സ്പോർട്സ് സേവനങ്ങളും പ്രവർത്തിക്കുന്നതും ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമിരുന്ന് മദ്യപിക്കാൻ അനുവാദമില്ല.
ബീച്ചുകളിൽ ബിയർ കുപ്പിപോലെയുള്ളവ പൊട്ടിക്കുന്നതും ഉപേക്ഷിക്കുന്നതും കർശനമായി നിരോധിച്ചു.
ബീച്ചുകളിലോ പൊതുസ്ഥലങ്ങളിലോ പാചകം ചെയ്യുന്നത് കുറ്റകരമാണ്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലോ ബീച്ചിലോ എവിടെയെങ്കിലും മാലിന്യങ്ങൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഈടാക്കും.
ബീച്ചുകളിലെ മണലിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് പൂർണമായും നിരോധിച്ചു.
ആംബുലൻസ് പോലുള്ള അടിയന്തര വാഹനങ്ങളെ തടസപ്പെടുന്നത് ശിക്ഷാർഹമാണ്.
ലൈഫ് ഗാർഡ് ഉപയോഗിക്കുന്ന വാഹനങ്ങളെ തടയാൻ പാടില്ല.
ബീച്ച് വൃത്തിയാക്കുന്ന വാഹനങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കാൻ പാടില്ല.
ടൂറിസ്റ്ര് കേന്ദ്രങ്ങളിൽ ലൈസൻസില്ലാത്തവർക്ക് കച്ചവടം നടത്താൻ അനുമതിയില്ല.
പൊതുജനങ്ങളുടെ സുരക്ഷ, ശുചിത്വം, ഔദ്യോഗിക ടൂറിസം പ്രവർത്തനങ്ങൾ എന്നിവയെ ബാധിക്കുന്ന സഞ്ചാരികളുടെ ഏതൊരു പ്രവൃത്തിയും ശിക്ഷാർഹമാണ്.
English Summary
Travelers visiting Goa should be aware of local rules and regulations. Violating certain laws—such as public drinking, littering, traffic offenses, or other prohibited activities—can result in hefty fines of up to ₹1 lakh. Visitors are advised to follow local guidelines to avoid penalties and ensure a safe trip.
RELATED TOPICS: GOA TOURIST FINES, GOA TOURISM, GOA NUISANCE LAW, TRAVEL GUIDELINES
News ⏭️


