BUSINESS

LPG Price: ആര്‍ദ്ധരാത്രിയില്‍ വില വര്‍ധന; വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലണ്ടര്‍ വില വര്‍ധിപ്പിച്ചു; മലയാളികളുടെ പോക്കറ്റ് കീറും


LPG Cylinder Rates: രാജ്യത്ത് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള 14.2 കിലോഗ്രാം എ്ല്‍പിജി സിലിണ്ടര്‍ വില വീണ്ടും ഉയര്‍ത്തി എണ്ണക്കമ്പനികള്‍. ഇത്തവണ പതിവിന് വിപരീതമായി അര്‍ദ്ധരാത്രിയിലാണ് വില വര്‍ധന. ജൂണ്‍ 7-ാം തീയതി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തുടനീളം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ 29 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയും, ഇറാണ്‍- യൂഎസ് സംഘര്‍ഷവും, ഹോര്‍മുസ് തടസവുമാണ് എല്‍പിജി വില വര്‍ധിക്കാനുള്ള കാരണങ്ങള്‍. യുദ്ധം ആരംഭിച്ചതു മുതല്‍ രാജ്യത്തേയ്ക്കുള്ള എല്‍പിജി വരവ് ഗണ്യമായി കുറഞ്ഞു. ഫെബ്രുവരിക്കു ശേഷം രാജ്യത്ത് 19 കിലോഗ്രാം വാമിജ്യ സിലിണ്ടറിന് 5 തവണ വില വര്‍ധിച്ചു. മാര്‍ച്ച്, ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി വാണിജ്യ സിലിണ്ടറിന് ഏകദേശം 1,400 രൂപയോളം വര്‍ധിച്ചു. അതേസമയം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന് മൂന്നു മാസത്തിനിടെ 2 -ാം തവണയാണ് വില വര്‍ധിക്കുന്നത്. മാര്‍ച്ചില്‍ ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ വര്‍ധിച്ചപ്പോള്‍, നിലവിലെ വില വര്‍ധന 29 രൂപയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ സംസ്ഥാനത്ത് 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന് 949 രൂപ മുതല്‍ 951 രൂപ വരെ വില വരുന്നു. ചിലയിടങ്ങളില്‍ ഗതാഗത, ലോജിസ്റ്റിക്‌സ് ചിലവ് മൂലം വില 1,000 രൂപയോട് അടുത്തിട്ടുണ്ട്. നിലവിലെ വില വര്‍ധനയ്ക്ക് മുമ്പ് ഗാര്‍ഹിക സിലിണ്ടറിന്റെ ഔദ്യോഗിക വില 920- 925 രൂപയായിരുന്നു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് നിലവില്‍ 3,131 രൂപയോളം വില വരുന്നു. യുഎസ്- ഇറാന്‍ യുദ്ധത്തില്‍ തുടരുന്ന ആശങ്കയും, ഇറാന്റെ ഗള്‍ഫ് മേഖലയിലെ ആക്രമണങ്ങളും ആഗോള എണ്ണവിപണിയെ ആശയക്കുഴപ്പത്തിലാക്കുകയാണ്. നിലവില്‍ ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 93.09 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 90.54 ഡോളറുമാണ്. സംഘര്‍ഷം തുടരുന്ന പക്ഷം വില അധികം വൈകാതെ 100 ഡോളര്‍ പിന്നിട്ടേക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഡോളര്‍- രൂപ വിനിമയത്തില്‍ തുടരുന്ന മൂല്യശോക്ഷണവും എണ്ണക്കമ്പനികള്‍ക്കു വലിയ തലവേദനയായി തുടരുന്നു. ഇന്ത്യ എല്‍പിജി ആവശ്യകതയുടെ ഭൂരിഭാഗവും മിഡില്‍ ഈസ്റ്റില്‍ നിന്നും, അമേരിക്കയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. നിലവിലെ യുദ്ധം ഈ 2 സ്രോതസുകളില്‍ നിന്നുമുള്ള വാതക വരവിനെ ബാധിച്ചിട്ടുണ്ട്. ആഗോള എണ്ണവിലയ്ക്ക് അനുസൃതമായി രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കാന്‍ വൈകിയതും എണ്ണക്കമ്പനികളുടെ നഷ്ടം വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക എല്‍പിജി വില കൂടി വര്‍ധിച്ചതോടെ മലയാളികളുടെ ചെലവ് വര്‍ധിക്കുമെന്ന കാര്യം ഉറപ്പാണ്. പാല്‍, പെട്രോള്‍, ഡീസല്‍, വാണിജ്യ എല്‍പിജി വില വര്‍ധനയ്ക്കു പിന്നാലെ ഗാര്‍ഹിക സിലിണ്ടര്‍ വില കൂടി വര്‍ധിക്കുന്നത്. അതിനാല്‍ തന്നെ കുടുംബ ബജറ്റിലെ സമ്മര്‍ദം കടുക്കുമെന്നാണ് വിലയിരുത്തല്‍. ഈ വില വര്‍ധനകള്‍ ഇതോടകം പഴം, പച്ചക്കറി, പലചരക്ക് വിലകളും വര്‍ധിപ്പിച്ചു കഴിഞ്ഞു. പണപ്പെരുപ്പം വീണ്ടും മുകളിലേയ്‌ക്കെന്ന സൂചനയാണ് ഇക്കഴിഞ്ഞ ആര്‍ബിഐ പണനയവും നല്‍കുന്നത്.


Source link

Back to top button