test del 5 copy of del 3

ഇനി ചിന്താ ഫ്‌ളാറ്റിലേക്ക്; ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാൻ തയാറായി പിണറായി വിജയന്‍


തിരുവനന്തപുരം∙ നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നണിയുടെ കടുത്ത തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന്‍ അടുത്ത ദിവസം തന്നെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയും. കുടുംബത്തിനൊപ്പം എകെജി സെന്ററിനു സമീപത്തുള്ള ചിന്താ ഫ്‌ളാറ്റിലെ മൂന്നാം നിലയിലെ 3എ, 3ബി മുറികളിലേക്കാവും പിണറായി വിജയന്‍ മാറുക. പിബി അംഗങ്ങള്‍ക്ക് പാര്‍ട്ടി അനുവദിക്കുന്നതാണു ചിന്ത ഫ്‌ലാറ്റിലെ മുറി. ക്ലിഫ് ഹൗസില്‍ ഇപ്പോള്‍ ഒപ്പമുള്ള പ്രിയപ്പെട്ട നായ റോബിനെയും കുടുംബം ഒപ്പം കൂട്ടും. അതേസമയം പശുക്കളെയും മറ്റും എന്തു ചെയ്യണമെന്നു തീരുമാനമാകുന്നതേയുള്ളു. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം ഇന്നു രാവിലെയാണ് കുടുംബത്തിനൊപ്പം കണ്ണൂരില്‍നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു തിരിച്ചെത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്താല്‍ പിണറായി വിജയന് ഔദ്യോഗിക വസതിയും മറ്റു സൗകര്യങ്ങളും ലഭിക്കും. ക്ലിഫ് ഹൗസില്‍ ഏഴു കിടപ്പു മുറികളാണുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. ഒരു ഓഫിസ് മുറി. ഒരു കോണ്‍ഫറന്‍സ് ഹാള്‍. ഔദ്യോഗിക വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പരിചാരകരുടെയും ഉപയോഗത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങളും കോംപൗണ്ടിലുണ്ട്. മൊത്തം 4.2 ഏക്കര്‍ ആണ് ക്ലിഫ് ഹൗസ് കോംപൗണ്ട്. കോംപൗണ്ടില്‍ വേറെ മന്ത്രി മന്ദിരങ്ങളുമുണ്ട്. കേരളീയ വാസ്തുശില്‍പരീതിയും കൊളോണിയല്‍ ഇംഗ്ലിഷ് വാസ്തുശില്‍പരീതിയും സംയോജിപ്പിച്ചതാണു മന്ദിരത്തിന്റെ രൂപകല്‍പന. ദേവസ്വം വകുപ്പിന്റെ ചാര്‍ജുണ്ടായിരുന്ന ദിവാന്‍ പേഷ്‌കാര്‍ക്കു താമസിക്കാന്‍ തിരുവിതാംകൂര്‍ രാജഭരണകാലത്ത് 1939ല്‍ ആണു ക്ലിഫ് ഹൗസിന്റെ നിര്‍മാണം ആരംഭിച്ചത്.


Source link

Back to top button