BUSINESS
ഇന്ധന വില ‘തൂഫാനാക്കി’ പാകിസ്ഥാന്റെ സർപ്രൈസ്; പെട്രോളിന് ഒറ്റയടിക്ക് കുറഞ്ഞത് 74 രൂപ, ഇന്ത്യൻ പമ്പുകളിൽ വില കുറയുമോ?

യു.എസും, ഇറാനും സമാധാനക്കരാറിൽ എത്തിയതോടെ തിളച്ചു കൊണ്ടിരുന്ന എണ്ണ വിലയിലെ തീ കുറയുകയാണ്. യുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ 125 ഡോളർ വരെ ഉയർന്ന രാജ്യാന്തര ക്രൂഡ് വില നിലവിൽ 80 ഡോളർ നിലവാരത്തിന് താഴേക്കിറങ്ങിയിരിക്കുന്നു. ഇതോടെ പാകിസ്ഥാൻ പെട്രോളിന് 74 രൂപയും, ഡീസലിന് 67 രൂപയും വില കുറച്ചു. അതേ സമയം ഇന്ത്യയിൽ വില കുറഞ്ഞിട്ടില്ല. ഇതിനുള്ള കാരണങ്ങൾ ഉൾപ്പെടെ മനസ്സിലാക്കാം. വില കുറച്ച് പാകിസ്ഥാൻഅന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായിട്ടാണ് ഇന്ധന വില കുറച്ചതെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചു. പെട്രോൾ ലിറ്ററിന് 74 രൂപയും (പാകിസ്ഥാനി രൂപ), ഹൈ സ്പീഡ് ഡിസൽ ലിറ്ററിന് 67 രൂപയുമാണ് കുറച്ചത്. ഇതോടെ അവിടത്തെ പെട്രോൾ വില ലിറ്ററിന് 299.78 രൂപയായും, ഡീസൽ വില ലിറ്ററിന് 311.78 രൂപയായും കുറയും. മുമ്പ് ഇവ യഥാക്രമം 373.78 രൂപ, 378.78 രൂപ എന്നിങ്ങനെയായിരുന്നു. പശ്ചിമേഷ്യൻ യുദ്ധം നടക്കുന്ന സമയത്ത് ക്രൂഡ് വരവ് കുറഞ്ഞതിനാൽ പാകിസ്ഥാനിൽ ഇന്ധന വിലയിൽ വലിയ വർധനയാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ ഹൈ സ്പീഡ് ഡീസലിന് 55% വരെയും, പെട്രോളിന് 42.7% വരെയും വില ഉയർന്നിരുന്നു. ഇത് രാജ്യത്ത് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്ന വിമർശനം ശക്തമായി നില നിൽക്കുന്നതിനിടെയാണ് പാക് സർക്കാർ ഇന്ധന വിലയിൽ കുറവ് വരുത്തിയിരിക്കുന്നത്ഇന്ത്യയും ഇന്ധന വില വർധനയുംപശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ എണ്ണക്കമ്പനികളെയും ദോഷകരമായി ബാധിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മെയ് 15 മുതൽ നാല് തവണയാണ് ഇന്ത്യയിൽ ഇന്ധന വില വർധിപ്പിച്ചത്. പെട്രോൾ, ഡീസൽ വില ലിറ്ററിന് 7.50 രൂപയോളമാണ് ഉയർത്തിയത്. ഇന്ത്യയിൽ നാല് തവണ വില വർധിപ്പിച്ചതിന് ശേഷം തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 115 രൂപയും, ഡീസൽ ലിറ്ററിന് 105 രൂപയുമായിരുന്നു ഏകദേശ വില. പാകിസ്ഥാനിൽ യുദ്ധ സമയത്ത് പെട്രോൾ വില 458.41 രൂപ, ഡീസൽ വില 520.35 രൂപ എന്നിങ്ങനെ സർവ്വകാല ഉയരങ്ങളിലെത്തിയിരുന്നു. അതേ സമയം രൂപയുടെ വിനിമയ മൂല്യങ്ങളിൽ വ്യത്യാസങ്ങൾ വിവിധ രീതികളിൽ പരിഗണിച്ചാൽപ്പോലും പാകിസ്ഥാനിലെ വർധനയേക്കാൾ തുലോം തുച്ഛമാണ് ഇന്ത്യയിലുണ്ടായ വർധനയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മറ്റ് പല വികസിത-വികസ്വര രാജ്യങ്ങളെക്കാളും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ പാചകവാതകവും ഇന്ധനവും ലഭ്യമാക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ പശ്ചിമേഷ്യൻ യുദ്ധത്തിനിടെ അറിയിച്ചിരുന്നു. ഇന്ത്യയിൽ ഉടനെ വില കുറയുമോ?രാജ്യാന്തര എണ്ണ വില കുറയുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെങ്കിലും ഇന്ത്യയിൽ ഉടൻ ഇന്ധന വില കുറയാൻ സാധ്യതയില്ല. ക്രൂഡ് ഓയിൽ വില കുതിച്ചു കയറിയപ്പോൾ അതിന് ആനുപാതികമായി സർക്കാർ വില വർധിപ്പിച്ചിരുന്നില്ല. ഈ സമയത്ത് എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം തിരിച്ചു പിടിക്കുന്നതിന് അവസരമുണ്ടാക്കുന്നതിനായി ഇപ്പോഴത്തെ നിരക്കുകൾ തന്നെ കുറച്ചു കാലത്തേക്കെങ്കിലും തുടരാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Source link


