NEWS

ക്യാമ്പസ് ബ്രാൻഡഡ് പട്ടുസാരി ഉടൻവിമലയിലെ പിള്ളാർ ലെവൽ വേറെ…

തൃശൂർ: ക്യാമ്പസിന്റെ മണ്ണിൽ മൾബറി ചെടികൾ നട്ടു. പട്ടുനൂൽപ്പുഴുക്കളെയും വളർത്തി. ഇനി സ്വന്തമായി പട്ടുസാരി നെയ്ത് മാർക്കറ്റിലിറക്കും. ഇതിനായി രാജ്യത്തെ പ്രഥമ സെറികൾച്ചർ ക്യാമ്പസ് സ്റ്റാർട്ടപ്പായ അപ്പ് വി-വീവും തുടങ്ങി. തൃശൂർ വിമല കേളേജിലെ ചുണക്കുട്ടികളുടെ ലെവൽ വേറെ.

വിമലയുടെ പാടൂക്കാടുള്ള ഓഫ് കാമ്പസിലാണ് മൾബറി തോട്ടം. സുവോളജി ഡിപ്പാർട്ട്മെന്റിനാണ് നേതൃത്വം. പാലക്കാട് കേന്ദ്ര സിൽക്ക് ബോർഡിൽ നിന്നാണ് പട്ടുനൂൽ പുഴു മുട്ടകളെത്തിച്ചത്. സിൽക്ക് കൊക്കൂൺ വിളവെടുപ്പിന്റെയും വി-വീവിന്റെയും ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ കഴിഞ്ഞ ദിവസം നിർവഹിച്ചു.

നെയ്ത്ത് ശാല വൈകാതെ തുറന്ന് വിദ്യാർത്ഥികൾക്ക് സാരി നെയ്യാൻ പരിശീലനം നൽകും.

വിദ്യാർത്ഥികളെ പഠനത്തോടൊപ്പം സ്വയം പര്യാപ്തരാക്കാനും സംരംഭകത്വ അവബോധം വളർത്താനുമാണ് കോളേജിന്റെ ശ്രമം. കേന്ദ്ര സിൽക്ക് ബോർഡ്, സിൽക്ക് മാർക്ക് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ, കേരള സർക്കാരിന്റെ ദാരിദ്ര്യ നിർമ്മാർജ്ജ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പട്ടുസാരി വിപണിയിലെത്തിക്കാൻ പാകത്തിന് സംരംഭം വളർത്തിയെടുക്കും

-പ്രൊഫ. ഡോ. ഫീബാറാണി ജോൺ,
സുവോളജി വിഭാഗം മേധാവി

സംസ്ഥാനത്തെ കോളേജുകളെ കോർത്തിണക്കി ‘സിൽക്ക് ഇക്കോണമി മിഷൻ” ആവിഷ്‌കരിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും

ചാണ്ടി ഉമ്മൻ എം.എൽ.എ

Read News ⏭️

Back to top button