NEWS
കാലടി സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി ∙ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലർക്ക് എതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐ പ്രവർത്തകരായ 17 വിദ്യാർത്ഥികളുടെ അറസ്റ്റ് ഒരാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഹർജിയിൽ പൊലീസിന്റെ റിപ്പോർട്ട് തേടിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നതിനായി മാറ്റി. ഹർജി വീണ്ടും പരിഗണിക്കുന്ന ഈ മാസം 11 വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവങ്ങളിൽ കാലടി പൊലീസ് സ്വമേധയാ എടുത്ത ആദ്യ കേസിൽ മുദ്രാവാക്യം വിളിച്ചതും വഴി തടസപ്പെടുത്തിയതും മാത്രമാണ് ഉൾപ്പെട്ടിരുന്നത് എന്ന് വിദ്യാർഥികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. എന്നാൽ മൂന്നു ദിവസത്തെ വൈകലിന് ശേഷം, വൈസ് ചാൻസലറുടെ പരാതിയിൽ ഗുരുതര ആരോപണങ്ങളോടെ പൊലീസ് രണ്ടാമതൊരു എഫ്ഐആർ കൂടി റജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് ഹർജയിൽ പറയുന്നു. തുടർന്ന് പ്രതി ചേർക്കപ്പെട്ട 16 വിദ്യാർഥികൾ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഇത് തള്ളി. തുടർന്നാണ് 17 വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, വിദ്യാർഥികൾ തന്നെ തടഞ്ഞുവെച്ച് അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും വാഹനം കേടുവരുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി താൽക്കാലിക വൈസ് ചാൻസലർ സിസ തോമസ് നേരിട്ട് പരാതി നൽകുകയായിരുന്നു. സർവകലാശാലയിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഡിജിപിയെ നേരിട്ട് വിളിപ്പിച്ച ഗവർണർ സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു. സർവകലാശാലയിൽ ജൂലൈ 22ന് ആരംഭിച്ച വിദ്യാർഥികളുടെ സമരം ഇപ്പോഴും തുടരുകയാണ്.
Fashion ⏭️


