മദ്ധ്യപ്രദേശിൽ നിന്ന് വൈദ്യുതി കിട്ടിയില്ല; കേരളത്തിൽ ഇന്നും പവർകട്ടുണ്ടാകുമെന്ന് അറിയിപ്പ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. 900 മെഗാവാട്ടിന്റെ വരെ കുറവുണ്ട്. മദ്ധ്യപ്രദേശിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നും കെഎസ്ഇബി അറിയിച്ചു. രാജ്യത്താകെ ഉയർന്ന ഡിമാന്റിന് സാദ്ധ്യതയുണ്ടെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. വൈകിട്ട് 6.15നും അർദ്ധ രാത്രി 12.45നും ഇടയിലുള്ള സമയത്ത് വൈദ്യുതി മുടങ്ങാനാണ് സാദ്ധ്യത.
സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശനും പറഞ്ഞിരുന്നു. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘വൈദ്യുതി പല സ്ഥലത്ത് നിന്നും വാങ്ങിക്കൊണ്ടിരിക്കുകയാണ്. എട്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. വൈദ്യുതി പ്രശ്നം പരിഹരിക്കാനാണ് ശ്രമം നടത്തുന്നത്. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. 10 രൂപയ്ക്ക് താഴെ വാങ്ങാനാണ് ശ്രമിക്കുന്നത്. അടുത്ത മൺസൂൺ മുതൽ വലിയ ചൂടാണ് കേരളത്തിൽ. അപ്പോൾ വൈദ്യുതി കൂടുതലായി വേണ്ടിവരും. ഒരു പുതിയ വൈദ്യുതി നയം തന്നെ ആ സമയത്ത് പ്രഖ്യാപിക്കും. കെഎസ്ഇബിയെ പബ്ലിക് സെക്ടറിൽ നിന്ന് മാറ്റില്ല’- എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫും പറഞ്ഞിരുന്നു. വില കൂടിയാലും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
English Summary
Kerala’s KSEB warned of power restrictions today due to a 900 MW deficit and lack of supply from Madhya Pradesh amid high national demand. Outages are expected between 6:15 PM and 12:45 AM. Chief Minister V.D. Satheesan stated efforts are underway to resolve the crisis, denying plans to buy electricity at ₹30. Electricity Minister Sunny Joseph confirmed the government will purchase power, even if costly.


